ADVERTISEMENT

ഇന്ത്യയുടെ തനത് നൃത്തങ്ങളില്‍ പ്രഥമസ്ഥാനത്തുള്ള ഭരതനാട്യം രാജ്യത്ത് മാത്രമല്ല വിദേശരാജ്യങ്ങളിലും ഏറെ ആരാധകരുള്ള കലാരൂപമാണ്. നൃത്തത്തെ അങ്ങേയറ്റം അർപ്പണമനഭാവത്തോടെ ഉപാസിച്ച് കലാരംഗത്ത് തങ്ങളുടേതായ സ്ഥാനമുറപ്പിച്ച നർത്തകർ ഇന്ത്യയ്ക്കകത്തും പുറത്തും ഏറെയുണ്ട്. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട പേരുകളിൽ ഒന്നാണ് നദി തെക്കേക്കുറ്റ്. വ്യത്യസ്തമായ ആശയംകൊണ്ടും അവതരണശൈലികൊണ്ടും ഭരതനാട്യത്തിൽ പുതിയ ഭാഷ്യം രചിച്ചാണ് നദി തെക്കേക്കുറ്റ് നൃത്തലോകത്ത് വേറിട്ട പാത ഒരുക്കുന്നത്.  ബയോ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ നദി നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ മകളാണ്.

ഇന്ത്യയുടെ പാരമ്പര്യ നൃത്തകലയെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി നവ ഡാൻസ് തിയേറ്റർ എന്ന ഒരു സ്ഥാപനം നദിയും സുഹൃത്തുക്കളും ചേർന്ന് ഏതാനും വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചിരുന്നു. പാരമ്പര്യ നൃത്തത്തിന്റെ പഴമ കൈവിടാതെ ആധുനികത കൂടി ഉൾപ്പെടുത്തി നൃത്തം അവതരിപ്പിക്കുന്നു എന്നതാണ് നവ ഡാൻസ് തിയേറ്ററിന്റെ സവിശേഷത. ഏറ്റവുമൊടുവിൽ അതിനൂതനമായ ഒരു ആശയമാണ് നൃത്താവതരണത്തിൽ നദി പ്രാവർത്തികമാക്കുന്നത്.

nava

പുരാണകഥകളെ ആസ്പദമാക്കിയാണ് പൊതുവേ ഭരതനാട്യം ചിട്ടപ്പെടുത്താറുള്ളത്. എന്നാൽ യഥാർഥ മനുഷ്യരുടെ ജീവിത കഥ തന്നെ പുരാണ ശൈലിയിലുള്ള നൃത്തമായി അവതരിപ്പിക്കുകയാണ് നദിയും സംഘവും. നൃത്തത്തിലൂടെ ഒരു കഥ പറയുമ്പോൾ അതിൽ ഭാവാഭിനയത്തിന് ഏറെ പ്രാധാന്യമുണ്ട്. സ്വന്തം അനുഭവം എന്ന വിധത്തിൽ വേണം അത് ആസ്വാദകരിലേക്ക് എത്തേണ്ടത്. അത് പ്രാവർത്തികമാക്കുന്നതിനുവേണ്ടി  പുരാണ കഥകൾ അവതരിപ്പിക്കുമ്പോഴൊക്കെയും അതുമായി സാമ്യമുള്ള ജീവിതാനുഭവങ്ങൾ നദി ഓർത്തെടുത്തു തുടങ്ങി. ഇത് ഒരു ശീലമായപ്പോഴാണ് എന്തുകൊണ്ട് പുരാണകഥകൾക്ക് പകരം യഥാർഥ ജീവിതങ്ങൾ തന്നെ നൃത്തരൂപത്തിൽ അവതരിപ്പിച്ചുകൂടാ എന്ന തോന്നൽ നദിക്കുണ്ടായത്.

അതായത് നമുക്ക് ചുറ്റുമുള്ള പലരുടേയും ജീവിതം തന്നെ പുരാണകഥ പറയുന്ന ശൈലിയിൽ അവതരിപ്പിക്കുകയാണ് നദി. തനിക്ക് പരിചയമുള്ള വ്യക്തികളുടെ ജീവിതാനുഭവങ്ങളും ചരിത്ര സംഭവങ്ങളും വരെ ഇത്തരത്തിൽ ഭരതനാട്യ രൂപത്തിൽ അവതരിപ്പിക്കപ്പെടുന്നു. ഇന്ത്യ- പാകിസ്ഥാൻ വിഭജനത്തെ ആസ്പദമാക്കി ഒരുക്കിയ 'ബ്രോക്കൺ സീഡ്സ് സ്റ്റിൽ ഗ്രോ' ആണ് കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒന്ന്. മീ ടൂ മൂവ്മെന്റിനെ ആധാരമാക്കി ചിട്ടപ്പെടുത്തിയ ചുവടുകൾക്ക്  'അൺഫിൽറ്റേഡ്' എന്നാണ് പേര് നൽകിയത്.

നിലവിൽ ' റോഗ് ജെസ്റ്റേഴ്സ്/ ഫോറിൻ ബോഡീസ്' എന്ന നൃത്തശിൽപം വേദിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നവ ഡാൻസ് തിയേറ്റർ. 1978 ൽ സ്റ്റുഡന്റ് വിസയിൽ അമേരിക്കയിലെത്തിയ അമ്മ പ്രേമയുടെ ജീവിതകഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നദി ഈ നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രൂപ മഹാദേവൻ, കലൈസൻ കലൈചെൽവൻ എന്നിവർ ചേർന്ന് സംഗീതം ഒരുക്കിയ  നൃത്തം ഡിസംബർ 9നാണ് ആദ്യമായി വേദിയിൽ എത്തുന്നത്.

സമൂഹം അറിയണമെന്ന് തോന്നുന്ന തരം ജീവിത പശ്ചാത്തലമുള്ളവരുടെ കഥകൾ അവരുടെ വ്യക്തിഗത വിവരങ്ങൾ വിവരിക്കാതെയാണ് നദി അവതരിപ്പിക്കുന്നത്. പരമ്പരാഗത ഭാരതനാട്യത്തിന്റെ  അവതരണത്തനിമ  നഷ്ടപ്പെടാതെയാണ് ചുവടുകൾ ഒരുക്കുന്നത്. പരമ്പരാഗത നൃത്തശൈലി ഏറെ ഇഷ്ടപ്പെടുന്നതിനാലാണ് അതേ ഭാവം ഉൾക്കൊണ്ട് യഥാർത്ഥ ജീവിതങ്ങൾ അവതരിപ്പിക്കാൻ നദി ആഗ്രഹിച്ചത്. പരമ്പരാഗത ഭരതനാട്യത്തോട് ഏറെ സാമ്യം തോന്നുന്ന ചുവടുകളിലൂടെ തികച്ചും വ്യത്യസ്തമായ കഥകളാണ് പറയുന്നതെന്ന് മാത്രം. ഓരോ കഥാ സന്ദർഭവും അതിന്റെ മുഴുവൻ ഭാവങ്ങളും ഉൾക്കൊണ്ട് അവതരിപ്പിക്കാൻ കഴിവുള്ള ഒരു സംഘം ഒപ്പമുണ്ടെന്നുള്ളതാണ് നദിയുടെ ഏറ്റവും വലിയ ബലം. സാൻ ഫ്രാൻസിസ്കോയിലെ  ഓ ഡി സി തീയേറ്ററിലാണ് ' റോഗ് ജെസ്റ്റേഴ്സ്/ ഫോറിൻ ബോഡീസ്', എന്ന നൃത്തശിൽപത്തിന്റെ അരങ്ങേറ്റം.

English Summary: Nava Dance Theatre turns real-life stories into mythical-style bharatanatyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com