ADVERTISEMENT

സ്‌കൂളില്‍ പഠിക്കുന്ന പല പാഠങ്ങളും മിക്കപ്പോഴും ഭാവി ജീവിതത്തില്‍ ഉപയോഗപ്പെടണമെന്നില്ല. പ്രത്യേകിച്ചും കഷ്ടപ്പെട്ട് മാര്‍ക്കിനുവേണ്ടി മാത്രം പഠിച്ചെടുക്കുന്ന ഉയര്‍ന്നതലത്തിലുളള ത്രികോണമിതി (ട്രിഗ്‌ണോമെട്രി) പോലുളള ഗണിതശാസ്ത്രവിഭാഗം. ഇത് ജീവിതത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് അറിയാത്തവര്‍ക്കായി ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുകയാണ് മിസ്റ്റര്‍ നോബഡി. ട്വിറ്ററില്‍ പല്ലവി പാണ്ഡെ എന്ന പെണ്‍കുട്ടിയിട്ട ചോദ്യത്തിന് മറുപടിയായാണ് മി. നോബഡി എന്ന അക്കൗണ്ടിന്റെ ഉടമ ത്രികോണമിതി ഉപയോഗിച്ച് ഉത്തരം നല്‍കിയത്. ഈ കണക്കുകൂട്ടലുകള്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായത്. 

പല്ലവി പാണ്ഡെ എന്ന പെണ്‍കുട്ടി തന്റെ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് എനിക്കെത്ര ഉയരമുണ്ടെന്ന് പറയാമോ എന്ന് ചോദിച്ചു. ആ ചിത്രത്തിനുതാഴെ നിരവധിപേര്‍ എത്തി പല്ലവിയുടെ ഉയരം പ്രവചിച്ചുകൊണ്ട് കമന്റുകളിട്ടു. അതെല്ലാം വെറും ഊഹങ്ങളായിരുന്നെങ്കില്‍ നോബഡി എന്ന പേരില്‍ ട്വിറ്റര്‍ അക്കൗണ്ടുളള ഒരാള്‍ പല്ലവിക്ക് അഞ്ചടിയും 4.5 സെന്റിമീറ്ററുമാണ് ഉയരമെന്ന് തോന്നുന്നു എന്ന് പറഞ്ഞ് മറുപടിയിട്ടു. 

അത് വെറും മറുപടിയായിരുന്നില്ല, പല്ലവിയുടെ ചിത്രത്തില്‍ ത്രികോണമിതി ഉപയോഗിച്ച് നടത്തിയ കൃത്യമായ കണക്കുകൂട്ടലുകളുമുണ്ടായിരുന്നു. ഈ കണക്കുകൂട്ടലുകള്‍ പല്ലവിയെ അമ്പരപ്പിച്ചു. നിങ്ങള്‍ കണക്കുകൂട്ടിയതിനേക്കാള്‍ ഉയരമുണ്ടെനിക്ക്, എന്നിരുന്നാലും താങ്കളുടെ മികച്ച പരിശ്രമത്തിന് അഭിനന്ദനങ്ങള്‍ എന്നാണ് പല്ലവി മി.നോബഡിക്ക് നല്‍കിയ മറുപടി. മാത്രമല്ല പത്താംക്ലാസിന് ശേഷം ത്രികോണമിതി അവസാനിപ്പിച്ചിരിക്കുകയാണെന്നും പല്ലവി തമാശയില്‍ പറഞ്ഞു. 

അതേസമയം മി. നോബഡിയുടെ ശ്രമങ്ങളെ ട്വിറ്ററിലെ മറ്റ് ഉപയോക്താക്കൾ പ്രശംസിക്കുകയുണ്ടായി. ഉപയോഗമില്ലെന്ന് കരുതുന്ന പലതും ഇതുപോലെ ചിലപ്പോഴെങ്കിലും ജീവിതത്തില്‍ ആവശ്യമായി വരുമെന്നാണ് പോസ്റ്റിനു താഴെ വന്ന കമന്റ്. ത്രികോണമിതി ഇയാളെ പ്രശസ്തനാക്കിയതില്‍ അത്ഭുതപ്പെടുന്നതായുളള കമന്റും പോസ്റ്റിനു താഴെ കാണാം. ഏതായാലും വ്യത്യസ്തമായ ഈ ട്വിറ്റര്‍ പോസ്റ്റ് ഏഴു ലക്ഷത്തിലേറെ തവണയാണ് കണ്ടു കഴിഞ്ഞിരിക്കുന്നത്. ആറായിരത്തിലേറെ ലൈക്കുകളും പോസ്റ്റിനു ലഭിച്ചിട്ടുണ്ട്.

English Summary: Man Uses Trigonometry To Guess Woman's Height, Internet Says "This Is Pure Gold"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com