ADVERTISEMENT

ഡോ. വന്ദനയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്. വന്ദനയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകർ പ്രത്യേകിച്ചും വനിതകള്‍  വെല്ലുവിളികളെ കുറിച്ച് പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഇപ്പോൾ അത്തരത്തിൽ ഒരു പ്രതികരണവുമായി എത്തുകയാണ് തൃശൂർ മെഡിക്കല്‍ കോളജിലെ ഹൗസ്‌ സർജൻ ഡോ. ജാനകി ഓംകുമാർ. ‘ഇത് ഒരു ഡോക്ടർ രോഗിയോടല്ല. മറിച്ച് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോടാണ് പറയുന്നത്. കൂടെ നിൽക്കണം എന്ന് അഭ്യർഥിക്കുന്നു’– എന്ന കുറിപ്പോടെയാണ് ഡോ. ജാനകി സോഷ്യൽ മീഡിയയിലൂടെ വിഡിയോ പങ്കുവച്ചത്. 

വന്ദന, പൊന്നുമോളേ... നിന്റെ അച്ഛനും അമ്മയും കൂടിയാണല്ലോ നിന്നോടൊപ്പം മരിച്ചത്; നെഞ്ച് പൊട്ടുന്നു!’

വിഡിയോയിൽ ജാനകി പറയുന്നത് ഇങ്ങനെ: ‘എന്നെ പോലെ ജൂനിയറായ ഡോ. വന്ദന ദാസ് ഇന്നലെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വച്ച് കൊല്ലപ്പെട്ടു. ആൾ ചികിത്സിച്ചിരുന്ന പ്രതി അവിടെയുള്ള ചികിത്സാ ഉപകരണങ്ങളെടുത്ത് അവരെ കൊലപ്പെടുത്തി. ഞങ്ങൾ എത്രമാത്രം അരക്ഷിതമായ ചുറ്റുപാടിലാണ് ജോലിചെയ്യുന്നതെന്ന് നിങ്ങൾ മനസ്സിലാക്കണം. പലപ്പോഴും പലസ്ഥലത്തും നൈറ്റ് ഡ്യൂട്ടികളിൽ ഞങ്ങൾ ഒറ്റയ്ക്കാണ് ഉണ്ടാകുന്നത്. വനിതാ ആരോഗ്യ പ്രവർത്തകർ ഒറ്റയ്ക്കാകും ഉണ്ടാകുന്നത്. ഒന്ന് ഉച്ചത്തിൽ വിളിച്ചാൽ കേൾക്കാവുന്ന അകലത്തിൽ ഒരു നഴ്സിങ് സ്റ്റാഫോ  അറ്റന്‍ഡറോ സെക്യൂരിറ്റി സ്റ്റാഫോ ഉണ്ടാകാറില്ല. എന്നിട്ടും ഞങ്ങളെല്ലാം ആ ജോലിക്കു പോകാനുള്ള കാരണം അവിടെ വരുന്ന രോഗികൾക്ക് ഞങ്ങൾ ഉണ്ടാകണമെന്ന് നിർബന്ധമുള്ളതിനാലാണ്. രാത്രി തിരക്കൊഴിയുന്ന സമയത്തു പോലും ഇരിക്കുന്ന ടേബിളിൽ ഒന്ന് തലവച്ച് ഉറങ്ങാൻ ഞങ്ങൾക്ക് ഉള്ളിൽ ഭയമാണ്. കാരണം ആ സമയം ആരെങ്കിലും കയറി വന്ന് എന്തെങ്കിലും ചെയ്താൽ ഒന്നും നമുക്ക് ചെയ്യാൻ കഴിയില്ല. ഒന്ന് അലറി വിളിച്ചാൽ പോലും ആരും കേൾക്കണമെന്ന് ഇല്ല. പ്രത്യേകിച്ച് ഞങ്ങൾ വനിതാ ഡോക്ടർമാർ വളരെ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. പലപ്പോഴും രാത്രി മദ്യപിച്ച് രോഗികളെത്തും. അങ്ങനെ പലരീതിയിലുള്ള അനുഭവങ്ങളുണ്ടാകും. എന്നിട്ടും ഞങ്ങളെല്ലാം ഈ ജോലിക്കു പോകുന്നത് വരുന്ന രോഗികളുടെ ആരോഗ്യം ഞങ്ങൾക്ക് അത്ര പ്രധാനമാണ്.’– ജാനകി പറയുന്നു. 

 

ഈ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പു വരുത്തുക എന്നത് അടിസ്ഥാനപരമായ കാര്യമല്ലേ എന്ന് ജാനകി ചോദിച്ചു. ‘പേടിച്ച് ജോലിക്കു പോകേണ്ട അവസ്ഥയെ കുറിച്ച് നിങ്ങൾ ആലോചിച്ചു നോക്കൂ. നിങ്ങൾ ഒരു സ്കൂൾ ടീച്ചറാണ്. സ്കൂളിലേക്കു പോകുമ്പോൾ കുട്ടികൾ നിങ്ങളെ അടിക്കുന്നു എന്നു കരുതുക. അവരെ പേടിച്ചു ജോലിക്കു പോകുന്ന അവസ്ഥയെ കുറിച്ചു ചിന്തിച്ചു നോക്കൂ. ഞങ്ങൾ അങ്ങനെ ഒരു അവസ്ഥയിലാണ് ജോലിചെയ്യുന്നത്. രാത്രിയോ പകലോ എന്നില്ലാതെ തുടർച്ചയായി 24 ഉം 48 ഉം മണിക്കൂറുകൾ ജോലിചെയ്യുന്നവരാണ്. വരുന്ന രോഗി മദ്യപിച്ചാണോ പ്രതിയാണോ മാനസിക പ്രശ്നമുള്ളയാളാണോ എന്നൊന്നും നോക്കാറില്ല. ഞങ്ങൾക്കു മുന്നിലെത്തുന്നവർ രോഗികളാണ്. അവരെ ചികിത്സിക്കുക എന്നതു മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. അതിനിടയില്‍ അടിയേൽക്കുന്നു. ചീത്തവിളി കേൾക്കുന്നു. ഇപ്പോൾ ഒരു വനിതാ ഡോക്ടർ അവരുടെ ജോലി ചെയ്യുന്നതിനിടെ ക്രൂരമായി കൊല്ലപ്പെട്ടു. വിശപ്പും വിയർപ്പുമുള്ള പച്ചയായമനുഷ്യരാണ് ഞങ്ങൾ. ഇതൊരു അപേക്ഷയാണ്. അടികൊണ്ടാൽ ഞങ്ങൾക്കും വേദനയെടുക്കും. തിരിച്ചു പോയാൽ ഞങ്ങളെയും കാത്തിരിക്കാനായി വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്. ഞാൻ ഒറ്റമകളാണ്. എന്നെ പോലെ തന്നെ ഒറ്റമകളാണ് വന്ദനയും. രാത്രി ഡ്യൂട്ടിക്കു പോകുമ്പോൾ ഡ്യൂട്ടിക്കു പോകുകയാണെന്ന് ആ കുട്ടി വീട്ടിൽ വിളിച്ചു പറഞ്ഞു കാണും. കാലത്ത് പൊതിഞ്ഞുകെട്ടിയ വെള്ള തുണിക്കെട്ടായി വീട്ടിലെക്കു പോകേണ്ടി വരുന്ന അവസ്ഥ ഒന്ന് ആലോചിക്കണം. നിങ്ങളെ ശുശ്രൂഷിക്കണമെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ ജീവനും ആരോഗ്യവും ബാക്കിയുണ്ടാകണം. ഇതിനായി എല്ലാവരും കൂടെയുണ്ടാകണമെന്ന് അഭ്യർഥിക്കുകയാണ്.’– ജാനകി പറഞ്ഞു

 

ഏതെങ്കിലും ഡോക്ടർമാരെ കുറിച്ച് നിങ്ങൾക്കു പരാതിയുണ്ടെങ്കിൽ കൃത്യമായി പരാതിപ്പെടണമെന്നും ജാനകി ആവശ്യപ്പെട്ടു. ‘പരാതി പറയാനുള്ള കംപ്ലെയ്ന്റ് സെല്ലുകൾ ആശുപത്രികളിൽ ഉണ്ട്. അല്ലെങ്കിൽ ആശുപത്രിയിലെ പബ്ലിക് റിലേഷൻസ് ഓഫിസർമാരോട് പരാതിപ്പെടാം. ദയവ് ചെയ്ത് ഡോക്ടർമാരെ ശാരീരികമായി ഉപദ്രവിക്കരുത്.’– ജാനകി അഭ്യർഥിച്ചു. 

 

English Summary: Dr. Janaki Omkumar's Video About Female Doctor's Security

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com