ഈ ചെറുപ്പക്കാരി ഒരു പ്രതിനിധിയാണ്. ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ ഇവളെ പോലെ ആശങ്കയോടെ ദൂരങ്ങൾ നടന്നു തീർത്തിട്ടുണ്ടാവും ഓരോ ഇന്ത്യൻ സ്ത്രീയും.യാത്രചെയ്യേണ്ടി വരുമ്പോഴോ പുറത്തിറങ്ങി ജോലി ചെയ്യേണ്ടി വരുമ്പോഴോ ആണ് കൂടുതൽ സ്ത്രീകളും ബുദ്ധിമുട്ടനുഭവിക്കുന്നത്.
എന്നിട്ടും പിടിച്ചു നിൽക്കാൻ ഒരു വഴിയും ഇല്ല എന്നു തോന്നുമ്പോൾ മാത്രമാണ് നഗരത്തിരക്കിലെ പൊതുശുചിമുറികളെ ആശ്രയിക്കാൻ മനസുകാട്ടുന്നത്.കൂൺ പോലെ മുളച്ചുപൊന്തുന്ന ഈ ടോയ്‌ലെറ്റുകളിൽ എത്രയെണ്ണം ഉപയോഗയോഗ്യമാണ്? ഇതൊക്കെ ശ്രദ്ധിക്കാൻ ആർക്കാണ് നേരം എന്ന് ചോദിച്ച് മുഖം തിരിക്കുന്ന ഭരണാധികാരികൾക്കും സമൂഹത്തിനുമുള്ള ഉത്തരം ഈ വിഡിയോ തരും.
ഹൈദരാബാദ് അർബൻ ലാബിൻെറ Don't Hold It In! എന്ന ക്യാംപെയിൻെറ ഭാഗമായാണ് ഇന്ത്യൻ സ്ത്രീകൾ പൊതുടോയ്‌ലെറ്റുകൾ ഉപയോഗിക്കുമ്പോഴുള്ള പ്രയാസങ്ങൾ പ്രമേയമാക്കി ഒരു ഹ്രസ്വചിത്രം നിർമിച്ചത്.
പൊതുശുചിമുറി തേടി ഹൈദരാബാദിലൂടെ അലയുന്ന ചെറുപ്പക്കാരിയായ ഒരു പെൺകുട്ടിയുടെ ദുരനുഭവങ്ങളാണ് ചിത്രത്തിൻെറ പ്രമേയം.ഹൈദരാബാദിലെ സ്ത്രീകൾക്കുവേണ്ടി സുരക്ഷയുള്ള വൃത്തിയുള്ള പൊതുശുചിമുറികൾ വേണമെന്ന ആവശ്യവുമായി ഒപ്പുശേഖരണവും ഈ കാംപ്യെൻ നടത്തുന്നുണ്ട്.