വ്യോമസേനയുടെ ചരക്കുവിമാനത്തിൽ എട്ടടി നീളമുള്ള പെരുമ്പാമ്പ്. ആഗ്ര വ്യോമതാവളത്തിൽ എഎൻ–32 വിമാനത്തിന്റെ വലതുചിറകിന്റെ അടിഭാഗത്തു കുരുങ്ങിയ നിലയിലായിരുന്നു പാമ്പ്. വനംവകുപ്പിൽനിന്ന് പാമ്പുപിടിത്ത സംഘമെത്തിയെങ്കിലും അഞ്ചു മണിക്കൂർ പണിപ്പെട്ടാണു പെരുമ്പാമ്പിനെ രക്ഷിച്ചത്. വംശനാശ ഭീഷണി നേരിടുന്നതും ദക്ഷിണേഷ്യയിൽ മാത്രം കാണപ്പെടുന്നതുമായ വിഷമില്ലാത്ത ഇനം പെരുമ്പാമ്പാണിത്. പാമ്പിനെ എസ്ഒഎസ് സംഘങ്ങൾ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
വിമാനത്തിന്റെ ഇടുങ്ങിയ ഭാഗത്ത് കുടുങ്ങിയ നിലയിലായിരുന്നു പെരുമ്പാമ്പ്. പരിക്കുകളൊന്നും പറ്റാതെ പെരുമ്പാമ്പിനെ പുറത്തെടുക്കുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നു.പാമ്പിന് അപകടമൊന്നും പറ്റാതിരിക്കാൻ വളരെ ശ്രദ്ധയോടെയാണ് വിദഗ്ദ്ധരായ പാമ്പുപിടിത്തക്കാർ ഉൾപ്പെട്ട സംഘം അതിനെ പുറത്തെടുത്തത്. വന്യജീവി ഹോസ്പിറ്റലിൽ നീരീക്ഷണത്തിലാണ് ഇപ്പോൾ പാമ്പ്. ആരോഗ്യം വീണ്ടെടുത്താലുടൻ പാമ്പിനെ കാട്ടിലേക്കു തുറന്നു വിടാനാണു തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലും പാക്കിസ്ഥാനിലും കാണപ്പെടുന്ന റോക്ക് പൈതൺ വിഭാഗത്തിൽ പെടുന്ന പെരുമ്പാമ്പാണിത്.