Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട്ടാനയ്ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

elephant attack

കാട്ടാനയ്ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. ഒഡീഷയിലെ കട്ടക്കിലാണ് നാട്ടിലിറങ്ങിയ കാട്ടാനയ്ക്കൊപ്പം സെല്‍ഫി എടുക്കാന്‍ യുവാവ് ശ്രമിച്ചത്.  വനപാലകരുടെ വിലക്കവഗണിച്ച് ആനയ്ക്കടുത്തേക്ക് പോയ അശോക് ഭാരതി എന്ന യുവാവിനെ ആന ആക്രമിക്കുകയായിരുന്നു. നിരവധി പേര്‍ നോക്കി നില്‍ക്കെ അശോക് ഭാരതിയെ ഇടിച്ചു വീഴ്ത്തിയ ആന അയാളെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.

വനാതിര്‍ത്തിയിലുള്ള ഗ്രാമത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ  ഓടിക്കാന്‍ വനപാലകരും നാട്ടുകാരും ശ്രമിക്കുന്നതിനിടെയിലായിരുന്നു ദുരന്തം. സുന്ദര്‍ഘട്ടില്‍ ജോലി ചെയ്യുന്ന അശോക് ഭാരതി ജോലിയാവശ്യത്തിനായാണ് ഗ്രാമത്തിലെത്തിയത്. ഇതിനിടെയാണ് ആന ഇറങ്ങിയ വാര്‍ത്ത അറിഞ്ഞെത്തിയ നാട്ടുകാരുടെ കൂടെ അശോക് ഭാരതിയും ചേർന്നത്.

എന്നാല്‍ അല്‍പ്പനേരം നോക്കി നിന്നതോടെ അശോക് ഭാരതിയ്ക്ക് ആനയ്ക്കൊപ്പം സെല്‍ഫി എടുക്കണമെന്ന ആഗ്രഹമുണ്ടായി. ദൂരെ നിന്ന് ശ്രമിച്ചെങ്കിലും ചിത്രത്തില്‍ ആനയ്ക്ക് വേണ്ടത്ര വ്യക്തത പോരെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് അശോക് പരാതിപ്പെട്ടു. തുടര്‍ന്ന് സുഹൃത്തിന്‍റെ വിലക്ക് വകവയ്ക്കാതെ ആനയ്ക്കടുത്തേക്കു പോവുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട വനപാലകര്‍ തിരികെ വരാന്‍ ആവശ്യപ്പെട്ടെങ്കിലും അശോക് ചെവിക്കൊണ്ടില്ല.

തുടര്‍ന്ന് ആനയ്ക്കരികിലെത്തി ചിത്രങ്ങള്‍ എടുക്കുന്നതിനിടെയാണ് ആന അശോകിനടുത്തേക്ക് കുതിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആനയുടെ വേഗത്തിനു മുന്നില്‍ അശോകിന് പിടിച്ച് നില്‍ക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അശോക് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ മരണമടയുകയും ചെയ്തു.