രാജ്യത്തെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നായി മിറ്റ്സുബിഷി പജീറോ സ്പോർട് സ്വന്തമാക്കി ഛത്തീസ്ഗഢ് മുഖ്യമന്ത്രി. 19 പജീറോകളാണ് രമൺസിംഗ് അടുത്തിടെ വാങ്ങിയത്. കൂടാതെ എസ്‌യുവികളുടെയെല്ലാം റജിസ്ട്രേഷൻ അവസാനിക്കുന്നത് 004 എന്ന അക്കത്തിലും. സംഭവം വിവാദമായതോടെ വിശദികരണവുമായി സർക്കാരും എത്തിയിട്ടുണ്ട്.
മാവോയിസ്റ്റ് ഭീഷണിയുള്ള രമൺസിംഗിന് ഇസഡ് പ്ലെസ് ക്യാറ്റഗറി സുരക്ഷയുണ്ട്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ വാഹനങ്ങൾ. സംസ്ഥാനത്തെ ആദിവാസി മേഖലകളിൽ സുഗമമായി സഞ്ചരിക്കാൻ ഉതകുന്ന വാഹനം എന്ന അന്വേഷണമാണ് മിറ്റ്സുബിഷി പജീറോയിൽ എത്തിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം.
കൂടാതെ സുരക്ഷാ കാരണങ്ങളാൽ തന്നെയാണ് 004 ൽ അവസാനിക്കുന്ന നമ്പറുകളെന്നും പറയുന്നു. രമൺസിംഗിന്റെ അന്ധവിശ്വാസത്തിന്റെ പേരിൽ സർക്കാർ ഖജനാവിൽ നിന്ന് കോടികളാണ് പൊടിച്ചതെന്നും 19 സംഖ്യ രമണ്‍സിംഗിന്റെ ഭാഗ്യനമ്പറാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്ന വിശ്വാസത്തിലാണ് '004' എന്ന് അവസാനിക്കുന്ന നമ്പറില്‍ കാറുകളെ റജിസ്റ്റര്‍ ചെയ്തതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
സംഖ്യാ ശാസ്ത്രത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും കാറുകള്‍ക്ക് നമ്പര്‍ നല്‍കിയത് ആര്‍ടിഒ ആണെന്നുമാണ് രമണ്‍സിംഗിന്‍റെ പ്രതികരണം. ജപ്പാനീസ് വാഹന നിർമാതാക്കളായ മിസ്തുബിഷിയുടെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ് പജീറോ സ്പോർട്. 2.5 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 4000 ആർപിഎമ്മിൽ 178 ബിഎച്ച്പി കരുത്തും 1800 മുതൽ 3500 ആർപിഎമ്മിൽ 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ടൂ വീൽ, ഫോർ വീൽ ഡ്രൈവ് മോഡലുകളുള്ള വാഹനത്തിന് വില ആരംഭിക്കുന്നത് 27 ലക്ഷം രൂപ മുതലാണ്.