ആഡംബരത്തിനു പുതുമാനങ്ങൾ രചിക്കാനൊരുങ്ങുകയാണ് ആഡംബര കാർനിർമാതാക്കളായ മേഴ്സിഡസ് ബെൻസ്. ഇക്കുറി പക്ഷേ ഏതെങ്കിലും ഒരു ആഡംബരക്കാറിലൂടെയല്ല, മറിച്ച് ഒരു അത്യാഡംബര യോട്ടിലൂടെയാണു പുതുചരിത്രം കമ്പനി രചിക്കാനൊരുങ്ങുന്നത്. ഉടൻ തന്നെ മേഴ്സിഡസ് ബെൻസിന്റെ ആഡംബര യോട്ട് സമുദ്രത്തിൽ കുതിപ്പു നടത്തുമെന്നാണു സൂചന.
2012-ലെ മൊണാക്കോ യോട്ട്ഷോയിൽ കൺസെപ്റ്റ് മോഡലായി മേഴ്സിഡസ് ബെൻസ് അവതരിപ്പിച്ച മോഡലാണു 460 ഗ്രാൻടൂറിസ്മോ. നിർമാണം പൂർത്തിയായെന്നും സമുദ്രത്തിലിറങ്ങാൻ യോട്ട് സജ്ജമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സിൽവർ ആരോസ് മറൈനാണു നിർമാണചുമതല. 760 കിലോവാട്ട് സംയുക്തശേഷിയുള്ള രണ്ടു യാൻമെർ ഡീസൽ എന്‍ജിനുകളാണു കരുത്ത്. മണിക്കൂറിൽ പരമാവധി 40 നോട്ട് (74 കിലോമീറ്റർ) വേഗത.
14 മീറ്റർ നീളമുള്ള യോട്ട് രൂപത്തിൽ കൂപ്പിനെ അനുസ്മരിപ്പിക്കുന്നു. ഗുണമേന്മയുള്ള തുകൽ, യൂക്കാലിപ്റ്റസ് മരം എന്നിവ ഉപയോഗിച്ചാണ് അകത്തളം സജ്ജീകരിച്ചിരിക്കുന്നത്. ബെഡ് റൂം, വിശാലമായ കുളിമുറി, അടിത്തട്ടിൽ ഒരുക്കിയിരിക്കുന്ന വൈന്‍ അറ എന്നീ സൗകര്യങ്ങളും യോട്ടിലുണ്ട്. ഒരു രാജ്യത്തിന് ഒരെണ്ണമെന്ന രീതിയിൽ കേവലം 10 യോട്ടുകൾ മാത്രമാണു നിർമിക്കുക. 1.7 ദശലക്ഷം (ഏകദേശം 11.2 കോടി രൂപ) അമേരിക്കൻ ഡോളറാണു പ്രതീക്ഷിത വില. ആസ്റ്റൺ മാർട്ടിൻ അടുത്തിടെ പുറത്തിറക്കിയ എഎം 37 യോട്ടുമായാകും പ്രധാന മൽസരം. ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്നു കരുതപ്പെടുന്നു.