ഗീയർരഹിത സ്കൂട്ടറായ ‘ലെറ്റ്സി’നു പുതിയ നിറക്കൂട്ടുമായി സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ. മാറ്റ്ൽ ഗ്രേ മെറ്റാലിക്, പേൾ സുസുക്കി ബ്ലൂ നമ്പർ ടു, പേൾ മിറ റെഡ്, പേൾ മിറാഷ് വൈറ്റ് എന്നീ നാലു പുതിയ നിറങ്ങളിൽ കൂടിയാണു ‘ലെറ്റ്സ്’ ലഭിക്കുക. അവതരണവേളയിലെ നിറങ്ങൾക്കു പകിട്ടു പോരെന്ന വിലയിരുത്തലിനെ തുടർന്നാണു ‘ലെറ്റ്സി’നെ വർണാഭമാക്കാൻ സുസുക്കി തീരുമാനിച്ചതെന്നാണു സൂചന. ചുവപ്പ്, നീല, വെളുപ്പ്, കറുപ്പ്, വെള്ളി നിറങ്ങളിലായിരുന്നു ‘ലെറ്റ്സി’ന്റെ അരങ്ങേറ്റം.
നിറങ്ങൾ മാറിയെങ്കിലും ‘ലെറ്റ്സ്’ വിലയിൽ മാറ്റമില്ലെന്നാണു സുസുക്കിയുടെ വെബ്സൈറ്റിലെ അറിയിപ്പ്; 50,600 രൂപയാണു സ്കൂട്ടറിന്റെ ഡൽഹി നിരത്തിലെ വില. അതേസമയം നിറം മാറിയതിനൊപ്പം സ്കൂട്ടറിന്റെ വിലയിൽ 2,000 — 3,000 രൂപയുടെ വർധന നടപ്പായിട്ടുണ്ടെന്ന് ഡീലർമാർ വെളിപ്പെടുത്തുന്നു. 52,900 രൂപയാണത്രെ സ്കൂട്ടറിന്റെ ഡൽഹിയിൽ റോഡിലെത്തുമ്പോഴുള്ള പുതിയ വില. നിറം മാറ്റത്തിനൊപ്പം സീറ്റിനടിയിലെ സംഭരണ സ്ഥലത്ത് അധിക മൊബൈൽ ചാർജർ ഘടിപ്പിക്കാനും സുസുക്കി തയാറായിട്ടുണ്ട്. ട്യൂബ് രഹിത ടയർ, പരിപാലനം ആവശ്യമില്ലാത്ത(എം എഫ്) ബാറ്ററി, പുത്തൻ ഗ്രാഫിക്സ് എന്നിവയുമായിട്ടാണു ‘ലെറ്റ്സി’ന്റെ വരവ്.
അതേസമയം ‘ലെറ്റ്സി’ന്റെ സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ല. നഗരപ്രദേശങ്ങളിലെ യുവതീ യുവാക്കളെ ലക്ഷ്യമിടുന്ന ഓട്ടമാറ്റിക് സ്കൂട്ടറിനു കരുത്തേകുന്നത് 112.8 സി സി, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ്; 7,500 ആർ പി എമ്മിൽ പരമാവധി 8.7 പി എസ് കരുത്തും 5,500 ആർ പി എമ്മിൽ ഒൻപത് എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. കരുത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഇന്ധനക്ഷമത ഉയർത്താൻ സഹായിക്കുന്ന ‘സുസുക്കി ഇകോ പെർഫോമൻസ്’ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ ലീറ്ററിന് 63 കിലോമീറ്ററാണു സ്കൂട്ടറിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
കൂടാതെ ഇരട്ട വർണ സങ്കലനമുള്ള മീറ്റർ കൺസോൾ, സേഫ്റ്റി ഷട്ടർ സഹിതമുള്ള സെൻട്രൽ ലോക്കിങ്, മൊബൈൽ ചാർജ് ചെയ്യാനായി ഡി സി സോക്കറ്റ്, ഫുട്ബോഡിൽ സൗകര്യപ്രദമായ ഹുക്ക് തുടങ്ങിയവയൊക്കെ ‘ലെറ്റ്സി’ൽ സുസുക്കി ലഭ്യമാക്കുന്നുണ്ട്. ഹീറോ ‘പ്ലഷർ’, ടി വി എസ് ‘വീഗോ’, യമഹ ‘റേ’, ഹോണ്ട ‘ആക്ടീവ ഐ’ തുടങ്ങിയവയോടാണു സുസുക്കി ‘ലെറ്റ്സി’ന്റെ മത്സരം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.