Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണമെങ്കിൽ വിജയം പ്ലാവിൻചുവട്ടിലും

jackfruit ചക്ക

കേരളത്തിന്റെ കാർഷികമേഖലയിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള വിളയേത്? ചക്ക തന്നെ, സംശയം വേണ്ട. നെല്ലും വാഴയും തെങ്ങും റബറുമൊക്കെ പഴയ പ്രതാപം അയവിറക്കുമ്പോൾ ശക്തമായ തിരിച്ചുവരവ് ആഘോഷിക്കുകയാണ് പ്ലാവും ചക്കയും. നാടെങ്ങും ചക്ക മഹോത്സവങ്ങൾ, ചക്ക സംരംഭങ്ങൾ, ചക്ക പ്രചാരകർ. ചക്കയുടെ നല്ലകാലമെത്തിയെന്നു തിരിച്ചറിഞ്ഞു സംരംഭമാരംഭിച്ചവരിൽ വീട്ടമ്മമാർ മുതൽ രാജ്യാന്തരതലത്തിൽ പ്രവർത്തിച്ചിരുന്ന ഐടി വിദഗ്ധർ വരെയുണ്ട്. ഒരു ചക്കയിൽനിന്ന് ആയിരം രൂപ വരുമാനം നേടാമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച വീട്ടമ്മയും കിൻഫ്ര പാർക്കിൽ വൻകിട ചക്കഫാക്ടറി സ്ഥാപിച്ച യുവസംരംഭകനും ഇന്നു കേരളത്തിലുണ്ട്. എന്താണ് ഈ മാറ്റത്തിനു പിന്നിലെ മാജിക്? ഇതുവരെയില്ലാതിരുന്ന എന്തു ഗുണമാണ് ഇപ്പോൾ ചക്കയ്ക്കുണ്ടായത്?

വായിക്കാം ഇ - കർഷകശ്രീ

പുതിയ ഗുണങ്ങളുടെ പേരിലല്ല, പുതിയ മൂന്ന് തിരിച്ചറിവുകളുടെ പേരിലാണ് ഇപ്പോൾ ചക്ക ഗ്ലാമർ നേടുന്നത്. ആരോഗ്യത്തിന് ഉത്തമമായ ആഹാരമെന്ന തിരിച്ചറിവാണ് ഒന്നാമത്തേത്. പ്രമേഹരോഗികൾക്ക് ഭീതിയില്ലാതെ കഴിക്കാവുന്ന ആഹാരമാണ് പച്ചച്ചക്കയെന്ന വാർത്ത പ്രമേഹതലസ്ഥാനമായി മാറുന്ന കേരളം ആശ്വാസത്തോടെയാണ് കേട്ടത്. വെട്ടി സംസ്കരിച്ച് പാകം ചെയ്യാനുള്ള പ്രയാസം മാത്രമായിരുന്നു മിക്കവർക്കും ചക്ക ഭക്ഷണമാക്കുന്നതിനു തടസ്സമായിരുന്നത്. ഉണക്കി സൂക്ഷിക്കുന്ന പച്ചച്ചക്ക സുലഭമായതോടെ ഈ പ്രശ്നത്തിനു പരിഹാരമായിട്ടുണ്ട്. മാത്രമല്ല, പല വീടുകളിലും ചക്ക ഉണങ്ങിസൂക്ഷിക്കുന്ന പതിവ് തുടങ്ങിക്കഴിഞ്ഞു. സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമല്ല വിദേശവാസികളായ ബന്ധുക്കൾക്കുവേണ്ടിയും ഈ സീസണിൽ പലരും ചക്ക ഉണക്കി. നാരിന്റെ അംശം കൂടുതലുണ്ടെന്നതും ചക്കയെ ആരോഗ്യകരമായ വിഭവമാക്കുന്നുണ്ട്. ചക്കയ്ക്ക് ഇനിയുമേറെ ആരോഗ്യഗുണങ്ങളുണ്ടെന്നു പ്രമേഹസൗഹൃദ ഭക്ഷണമായി പച്ചച്ചക്കയെ ചൂണ്ടിക്കാട്ടിയ ജയിംസ് ജോസഫ് പറയുന്നു. രക്തസമ്മർദം എന്നിവയെ ചെറുക്കാനും ചക്ക ഉപയോഗം വഴി സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാക്ക്ഫ്രൂട്ട് 365 എന്ന പേരിൽ ജലാംശം നീക്കിയ പച്ചച്ചക്ക ലോകമെങ്ങും വിപണനം നടത്തുന്ന ജയിംസ് കേരളത്തിലെ ചില്ലറവിപണിയിൽ കൂടുതൽ സജീവമാകാനുള്ള തയാറെടുപ്പിലാണ്. മൈക്രോസോഫ്റ്റിന്റെ തണലിൽനിന്നും പ്ലാവിന്റെ തണലിലേക്കു മാറിയ ജയിംസ് സംസ്ഥാനത്തെ ചക്കവ്യവസായത്തിനു പുത്തൻ പരിവേഷവും ആത്മവിശ്വാസവും നൽകി.

jackfruit-tree പ്ലാവ്. ചിത്രം: കെ.സി. സൗമിഷ്

ഭക്ഷ്യസംസ്കരണ വ്യവസായത്തിലെ സാധ്യതകളേറുന്ന അസംസ്കൃത വസ്തുവാണ് ചക്കയെന്ന തിരിച്ചറിവാണ് രണ്ടാമത്തേത്. ഈ സാധ്യത പ്രയോജനപ്പെടുത്തി നാൽപതിലധികം ചക്കസംസ്കരണ സംരംഭങ്ങളാണ് രണ്ടു വർഷത്തിനുള്ളിൽ കേരളത്തിൽ ആരംഭിച്ചത്. പ്ലാവിന്റെ ചുവട്ടിൽ പാഴായി പോയിരുന്ന ഈ ഫലത്തിന്റെ മികവുകൾ വരുമാനമാക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയും സാഹചര്യങ്ങളും സംരംഭകരും ഒത്തുചേർന്നപ്പോൾ ഇവിടെ ചക്കവിപ്ലവമുണ്ടായി. പച്ചച്ചക്ക ഉണക്കി സംസ്കരിക്കുന്നതിനുള്ള സാങ്കേതികവിദ്യ രൂപപ്പെടുത്തുകയും സംരംഭമാക്കുന്നതിനായി പാലക്കാട്ടെ പീപ്പിൾസ് സർവീസ് സൊസൈറ്റിക്കു കൈമാറുകയും ചെയ്ത മണ്ണാർക്കാട് ഇരുമ്പകച്ചോലയിലെ ജയിംസ് പി. മാത്യു തന്നെ സംസ്ഥാനത്തെ ചക്കവിപ്ലവത്തിന്റെ തുടക്കക്കാരൻ. സ്വന്തം മകന്റെ വിവാഹത്തിനു ചക്കസദ്യ നടത്തിയ ഇദ്ദേഹം ചക്കവൈൻ നിർമാണത്തിനുള്ള അനുമതി തേടി അടുത്ത കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലുമെത്തി. ഇതേത്തുടർന്ന് സംസ്ഥാന സർക്കാർ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് ചീഫ് സെക്രട്ടറി ജയിംസിന് കത്തെഴുതിയിരിക്കുകയാണ്. വൈൻ നിർമാണത്തിന് അനുമതി നൽകിയാൽ ചക്ക മാത്രമല്ല വാഴപ്പഴം, മാമ്പഴം എന്നിവയ്ക്കും ഉയർന്ന വില നേടാമെന്നാണ് ജയിംസിന്റെ പ്രതീക്ഷ. കർണാടക സർക്കാർ വൈൻബോർഡ് രൂപീകരിച്ചു മുന്തിരികർഷകരെ പിന്തുണയ്ക്കുന്നതുപോലെയുള്ള സംവിധാനം കേരളത്തിലുമാകാം.

jackfruit-tree-2 പ്ലാവ്. ചിത്രങ്ങൾ: കെ.സി. സൗമിഷ്

വിഴിഞ്ഞത്തെ ശാന്തിഗ്രാം ആസ്ഥാനമായി രൂപീകരിച്ച ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിലും ആലപ്പുഴ, പത്തനംതിട്ട കൃഷി വിജ്ഞാനകേന്ദ്രങ്ങളുമൊക്കെ ചക്കയുടെ മുന്നേറ്റത്തിൽ വലിയ പങ്ക് വഹിച്ചു. സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലും സബ്സിഡിയുമൊക്കെ തീരെ കുറവായിട്ടും ഈ രംഗത്തുണ്ടായ വളർച്ച നാളികേര കർഷകർക്ക് മാതൃകയാക്കാവുന്നതാണ്. കിൻഫ്രാ പാർക്കിൽ ലക്ഷങ്ങളുടെ മുതൽമുടക്കിൽ ചക്കസംസ്കരണ ഫാക്ടറി നടത്തുന്ന സുഭാഷ് കോറോത്തിന്റെ അർട്ടോകാർപസ് കമ്പനിയും കൃഷിയോ സംസ്കരണശാലയോ വിതരണശൃംഖലയോ ഇല്ലാതെ ചക്കബിസിനസ് നടത്തുന്ന ജാക്ക്ഫ്രൂട്ട് 365മൊക്കെ ഈ രംഗത്തെ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ തന്നെ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യുവസംരംഭകർ ഇവർക്കു പിന്നാലെ ചക്കസംസ്കരണത്തിലേക്കു കടക്കുന്നു. ഇവർക്ക് വഴികാട്ടിയാകാനാണ് ഈ രംഗത്തെ സംരംഭക കൂട്ടായ്മയായ ജാക്ക്ഫ്രൂട്ട് കൺസോർഷ്യം ശ്രമിക്കുന്നതെന്ന് അതിനു നേതൃത്വം നൽകുന്ന സി.ഡി. സുനീഷ് പറഞ്ഞു.

jackfruit-2 ചക്ക. ചിത്രം: കെ.സി. സൗമിഷ്

കാലാവസ്ഥാമാറ്റത്തിന്റെ നാളുകളിൽ നാളെയുടെ ഭക്ഷ്യസുരക്ഷയ്ക്ക് പ്ലാവുകൾ വേണ്ടിവരുമെന്ന തിരിച്ചറിവാണ് മൂന്നാമത്തേത്. വരൾച്ചയെ അതിജീവിക്കാനും കൂടുതൽ ഉൽപാദനം നൽകാനുമുള്ള പ്ലാവിന്റെ ശേഷി വരുംവർഷങ്ങളിൽ കേരളത്തിനു പ്രയോജനപ്പെടുത്തേണ്ടിവരും. മരമെന്ന നിലയിൽ പരിസ്ഥിതി സംരക്ഷണത്തിലും പ്ലാവിനു സ്ഥാനമുണ്ട്. അന്നജസ്രോതസായ അരിക്കും ജീവകസ്രോതസായ പഴം– പച്ചക്കറികൾക്കും പകരക്കാരനാണ് ചക്കയും ചക്കക്കുരുവും. ചക്കയുടെ ചകിണിയും മടലും കൂഞ്ഞിലുമൊക്കെ ഭക്ഷ്യയോഗ്യമാക്കുന്നതുവഴി ഭക്ഷ്യസുരക്ഷയ്ക്കൊപ്പം പോഷകസുരക്ഷയും സാധ്യമാകുന്നു. മണ്ണിന്റെ ആഴങ്ങളിൽനിന്നു പോഷകങ്ങൾ മേൽമണ്ണിലെത്തിക്കാനും ശക്തമായ സൂര്യകിരണങ്ങളിൽനിന്നു ഭൂമിക്ക് സംരക്ഷണമേകാനും പ്ലാവ് ഉപകരിക്കുന്നു.

പ്ലാവ് വരുമാനമായി മാറുന്ന സാഹചര്യത്തിൽ മാത്രമേ ഈ തിരിച്ചറിവുകൾ നമുക്ക് പ്രയോജനപ്പെടുത്താനാവൂ. ഭാഗ്യവശാൽ ഈ രംഗത്ത് ഒട്ടേറെ മാതൃകകൾ ഇപ്പോൾ തന്നെ ഇവിടെ ലഭ്യമാണ്. പ്ലാവിൻതൈകളുടെ നഴ്സറി നടത്തിയും ചക്ക ഉണങ്ങിയും പൾപ് മുതൽ പൽപൊടി വരെയുള്ള ഉൽപന്നങ്ങളാക്കി മാറ്റിയും വരുമാനം നേടുന്ന ഒട്ടേറെയാളുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ ഉയർന്നുവന്നിട്ടുണ്ട്. അവരുടെ അനുഭവങ്ങൾ ഇനിയുമേറെപ്പേർക്ക് ആത്മവിശ്വാസമേകുമെന്ന് പ്രതീക്ഷിക്കാം.

ഫോൺ: 9447010397