Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകിടുവീക്കം അറിയാനും അകറ്റാനും കി‌റ്റ്

cow-cattle Representative image

ചോദ്യം ഉത്തരംമൃഗസംരക്ഷണം

Q. അകിടുവീക്കം നിയന്ത്രിക്കുന്നതിന് എന്തെങ്കിലും പുതിയ മാർഗമുണ്ടോ.

പി.കെ. ചന്ദ്രൻ, എടത്തല

അകിടുവീക്ക നിയന്ത്രണ കിറ്റ് മൃഗസംരക്ഷണവകുപ്പ് സൗജന്യനിരക്കിൽ നൽകും. അകിടുവീക്കം നേരത്തെ കണ്ടെത്തുന്നതിനു പരിശോധനാ ലായനി, അകിടു കഴുകുന്നതിനു പൊട്ടാസ്യം പെർമാംഗനേറ്റ്, കറവയ്ക്കുശേഷം അകിടു മുക്കുന്ന പോവിഡോൺ അയോഡിൻ ലായനി, അകിടിലെ പരുക്കൾ മാറ്റുന്ന ബോറിക് പൗഡർ, തൊഴുത്ത് കഴുകാൻ ബ്ലീച്ചിങ് പൗഡർ, പാൽ പരിശോധിക്കുന്ന ഉപകരണം എന്നിവ അടങ്ങുന്നതാണ് തിരുവനന്തപുരം പാലോടുള്ള വെറ്ററിനറി ബയോളജിക്കൽ സ്ഥാപനം (ഫോൺ: 0472-2840262) ഒരുക്കുന്ന കിറ്റ്. ലഭ്യതയും ഉപയോഗരീതിയും അറിയാൻ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ ബന്ധപ്പെടുക.

പശുക്കൾക്കു വേനൽരക്ഷ

Q. പശുക്കൾക്കു വേനൽക്കാലത്ത് ചൂട് നിയന്ത്രിക്കുന്നതിന് എന്തു ചെയ്യണം.

കെ. രാമചന്ദ്രൻ, കൊടുങ്ങല്ലൂർ

അത്യുൽപാദനശേഷിയുള്ള സങ്കരയിനം പശുക്കൾ കൂടുതൽ ആഹാരം കഴിക്കുമ്പോൾ പാലുൽപാദനത്തോടൊപ്പം ശരീരത്തിൽ ഉണ്ടാകുന്ന ചൂട് പുറത്തേക്കു തള്ളുന്നു. എന്നാൽ അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ അധികമായി ഉണ്ടാകുന്ന ചൂട് ഇവയ്ക്കു പുറത്തേക്ക‍ു തള്ളാനാവാതെ വരുന്നു. ഈ പ്രശ്നം ഒഴിവാക്കാനുള്ള പശുവിന്റെ സ്വ‍ാഭാവിക പ്രതികരണമാണ് തീറ്റ കുറയ്ക്കൽ. ചൂട് കൂടിയാൽ മദിലക്ഷണത്തിന്റെ കാലയളവ് കുറയും. നിശ്ശബ്ദ മദിയിൽ ഭ്രൂണാവസ്ഥയിലുള്ള കുട്ടിയുടെ മരണസാധ്യത കൂടും. ഇത് പ്രത്യുൽപാദന തകരാറുകൾക്കു വഴിയൊരുക്കും.

പശുക്കളെ വെയിലത്ത് കെട്ടരുത്. തൊഴുത്തിൽ ചൂട് നിയന്ത്രിക്കാനായി ഫാൻ ഘടിപ്പിക്കുക, എപ്പോഴും തണുത്ത വെള്ളം ഉറപ്പാക്കുക. തൊഴുത്തിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിൽ മേൽക്കൂര ഉയർത്തിയും ചുവരിന്റെ ഉയരം കുറച്ചും മേൽക്കൂരയിൽ ഓല നിരത്തിയും ചൂട് നിയന്ത്രിക്കാം. ചൂടുകൂടിയ സമയങ്ങളിൽ തൊഴുത്തിൽ മഞ്ഞുകണങ്ങൾപോലെ വെള്ളം തളിക്കുന്നതും നന്ന്.

തീറ്റ ക്രമീകരിക്കുക. പരുഷാഹാരം രാത്രിയിലും സാന്ദ്രിതാഹാരം പകലും നൽകാം. കൃത്രിമ ബീജാധാനത്തിനുശേഷം ചണച്ചാക്ക് നനച്ച് പശുവിന്റെ മുതുകത്ത് ഇടുന്നതു നന്ന്. വേനലിൽ ധാതുക്കളുടെ– വിശേഷിച്ച് പൊ‍ട്ടാസ്യം, സോഡിയം എന്നിവയുടെ നഷ്ടം ഉണ്ട‍ാകുന്നതിനാൽ ധാതുലവണമിശ്രിതം കൂടിയ അളവിൽ നൽകണം.

കാലികളിൽ ഗർഭമലസൽ

Q. പശുക്കളിൽ ഗർഭം അലസുന്നതിന് എന്താണ് കാരണം. എന്റെ പശു ചെന പിടിച്ച് എല്ലാത്തവണയും ഗർഭം അഞ്ചാം മാസത്തിൽ അലസിപ്പോകുന്നു. ഇതിനു പ്രതിവിധിയെന്ത്.

സി.വി. ശശിധരൻ, എടത്തല

ഗർഭം അലസുന്നതിനു പ്രധാന കാരണം അണുബാധയാണ്. ബാക്ടീരിയ രോഗങ്ങളായ ബ്രൂസല്ല, എലിപ്പനിയുണ്ടാക്കുന്ന ലെപ്റ്റോസ്പൈറ, ട്രൈക്കോമോണ എന്ന പ്രോട്ടോസോവ അണു, കുളമ്പുരോഗം, ബെബീസിയ രോഗം, പൂപ്പൽവിഷം എന്നിവ ഗർഭമുള്ള പശുക്കളെ ബാധിക്കുമ്പോഴും ഗർഭം അലസാറുണ്ട്. തീറ്റയിലൂടെ വന്നെത്തുന്ന ചില രാസപദാർഥങ്ങൾ, വിഷബാധ, ചിലയിനം മരുന്നുകൾ എന്നിവയും ഗർഭം അലസുന്നതിന് ഇടയാക്കും. ജീവകം എ, അയോഡിൻ, കാൽസ്യം എന്നീ ധാതുലവണങ്ങളുടെ കുറവും ഗർഭം അലസുന്നതിന് കാരണമാകാറുണ്ട്.

ഗർഭം അലസുന്നതു തടയാൻ പോഷകസമൃദ്ധമായ ആഹാരം, ശരിയായ സംരക്ഷണം എന്നിവ നൽകണം. ഗർഭാവസ്ഥ നിലനിർത്തുന്ന പ്രോജസ്റ്ററോൺ എന്ന ഹോർമോണിന്റെ അപര്യാപ്തതയും അലസലിനു കാരണമാണ്. പശു ചെന പിടിച്ച് നാലു മാസമാകുമ്പോൾ വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിൽ ഹോർമോൺ കുത്തിവയ്പ് നൽകുക. ആവശ്യമായ തോതിൽ ഹോർമോൺ നിലനിർത്തുന്നതിന് നിശ്ചിത ഇടവേളകളിൽ തുടർന്നും കുത്തിവയ്ക്കുന്നതു നന്ന്.

ആടുകളിലെ മദിലക്ഷണം

Q. ഞാൻ കുറെ ആടു വളർത്തുന്നുണ്ട്. എന്നാൽ ഈ പ്രദേശത്ത് ഇണചേർക്കാൻ പറ്റിയ മുട്ടനാടുകളെ കിട്ടാനില്ല. ആടുകൾക്ക് കൃത്രിമ ബീജാധാനസൗകര്യം ലഭ്യമാണോ, ആടുകളിലെ മദിലക്ഷണങ്ങൾ എന്തൊക്കെ, ബീജാധാനത്തിന് ഏതിനം മുട്ടനാടുകളുടെ ബീജമാണ് ഉപയോഗിക്കുന്നത്.

പി. മുഹമ്മദ്, ആലുവ

ആടുകളിൽ കൃത്രിമ ബീജാധാന സൗകര്യം മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട വെറ്ററിനറി ആശുപത്രികളിൽ മാത്രമാണ് ഇപ്പോഴുള്ളത്. ഇപ്പോൾ ഈ സേവനം സൗജന്യമാണ്. മദിയുള്ള ആടുകൾ അമറും. ഇടവിട്ട് മൂത്രം ഒഴിക്കും. വാൽ ചലിപ്പിച്ചുകൊണ്ടിരിക്കും. ഈറ്റത്തിൽനിന്ന് കൊഴുത്ത ദ്രാവകം ഒഴുകുന്നതു കാണാം. മദിയുള്ള ആട് മറ്റുള്ളവയുടെ പുറത്തു കയറുകയും മറ്റുള്ളവയെ പുറത്തുകയറാൻ അനുവദിക്കുകയും ചെയ്യും. അസ്വസ്ഥതയും തീറ്റയെടുക്കാൻ മടിയും മറ്റു ലക്ഷണങ്ങളാണ്.

കന്നുകാലി വികസന ബോർഡിന്റെ പാലക്കാട് ധോണിയിലുള്ള കേന്ദ്രത്തിൽ ഉൽപാദിപ്പിക്കുന്ന മേൽത്തരം ബീജങ്ങളാണ് ബീജാധാനത്തിന് മൃഗസംരക്ഷണവകുപ്പ് ഉപയോഗിക്കുന്നത്. പാലുൽപാദനത്തിലും രോഗപ്രതിരോധശേഷിയിലും മുന്നിൽ, ഒരു പ്രസവത്തിൽ രണ്ടിലധികം കുട്ടികൾ, പ്രായപൂർത്തിയാകുമ്പോൾ 30–40 കിലോ ശരീരതൂക്കം എന്നിവ മലബാറി ആടുകളുടെ സവിശേഷതകൾ.

പശുവിനെ വാങ്ങുമ്പോൾ

Q. ഇടനിലക്കാർ വഴി പശുക്കളെ വാങ്ങിയാണ് ഞാൻ ഡെയറിഫാം സംരംഭം തുടങ്ങിയത്. ഇവയിൽ രണ്ടെണ്ണത്തിന് നടക്കാൻ ബുദ്ധിമുട്ടാണ്. ഒന്നിനു ചികിത്സയിലൂടെ ഭാഗികമായി സുഖപ്പെട്ടു. മറ്റേത് കാലുവേദന കാരണം എഴുന്നേൽക്കാൻ പാടുപെടുന്നു. കുളമ്പിന്റെ താഴെ നീരും ഞെക്കുമ്പോൾ പഴുപ്പും കാണുന്നു. എന്താണ് ചെയ്യേണ്ടത്.

കെ.പി. അരവിന്ദാക്ഷൻ, തൃശൂർ

ഇടനിലക്കാരെ മാത്രം വിശ്വസിച്ച് പശുക്കളെ വാങ്ങരുത്. അവർക്ക് ലാഭം മാത്രമാണ് ലക്ഷ്യം. പശുക്കളെ ഉടമകളിൽനിന്നു നേരിട്ടു വാങ്ങണം. കറവപ്പശുവിന്റെ മുൻകാലം അറിഞ്ഞ് ക്ഷീര സംഘാംഗങ്ങൾ, ഡെയറി എക്സ്റ്റൻഷൻ ഓഫീസർ, വെറ്ററിനറി സർജൻ എന്നിവരുടെ ഉപദേശപ്രകാരം വാങ്ങുക. പശുക്കൾക്ക് എഴുന്നേൽക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ടോ എന്നു നോക്കാഞ്ഞതിനാലാണ് നിങ്ങൾക്ക് അബദ്ധം പറ്റിയത്. കുളമ്പുകൾ, കാലിന്റെ സന്ധികൾ എന്നിവ നന്നായി പരിശോധിക്കണം. പശുക്കൾ‍ക്കു സുഖമേകുന്ന മാറ്റുകൾ തൊഴുത്തിൽ ഇടുന്നതു നന്ന്.

അഞ്ചുവയസ്സിൽ താഴെയുള്ള പശുക്കളെ വേണം വാങ്ങാൻ. രണ്ടര വയസ്സിനുള്ളിൽ ആദ്യപ്രസവം നടന്നവയായിരിക്കണം. പ്രസവത്തെ തുടർന്നു രോഗങ്ങൾ ഉണ്ടായതാണെങ്കിൽ ഒഴിവാക്കണം. അകിടും മുലക്കാമ്പും പരിശോധിച്ച് അവയിൽ കുരുക്കളും വ്രണങ്ങളുമില്ലെന്ന് ഉറപ്പുവരുത്തണം.

ഉത്തരങ്ങൾ തയാറാക്കിയത്: ഡോ.സി.കെ. ഷാജു, പെരുവ
സീനിയർ വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ക്ലിനിക്, മുളന്തുരുത്തി. ഫോൺ
: 9447399303

Your Rating: