Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഇന്നസെന്റ് നിര്‍ഭയനല്ല. പൊതുപ്രവര്‍ത്തകനായിരിക്കാന്‍ യോഗ്യനുമല്ല' : സുസ്മേഷ് ചന്ത്രോത്ത്

susmesh-chandroth

നടി അക്രമിക്കപ്പെട്ട വിഷയത്തിൽ അമ്മയുടെ നിലപാടുകളെ കുറിച്ചുള്ള ഇന്നസെന്റിന്റെ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നസെന്റ് ഒരു നടൻ മാത്രമല്ല പൊതുജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു എംപി കൂടിയാണ് എന്നതാണ് പ്രതിഷേധങ്ങൾക്ക് കാരണം. ജനങ്ങള്‍ വോട്ടുചെയ്ത് തെരഞ്ഞെടുത്ത ഒരു ജനപ്രതിനിധി സമൂഹത്തില്‍ കണ്ടുവരുന്നതും നിലനില്‍ക്കുന്നതുമായ എല്ലാ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും വിവേചനങ്ങള്‍ക്കെതിരേയും അടിച്ചമര്‍ത്തലുകള്‍ക്കെതിരേയും അവഗണനകള്‍ക്കെതിരേയും കക്ഷിരാഷ്ട്രീയ ഭേദമന്യേ, സ്ത്രീ പുരുഷഭേദമന്യേ, ജാതിമതഭേദമന്യേ പ്രതികരിക്കണമെന്നും, വേട്ടക്കാരന്റെയൊപ്പമല്ല ഇരയുടെ ഒപ്പമാണ് ആ സ്ഥാനത്തിരിക്കുന്നയാള്‍ നില്‍ക്കേണ്ടത് എന്നും സുസ്മേഷ് ചന്ത്രോത്ത് ഫെയ്സ്ബുക്കിൽ കുറിച്ചു.

സുസ്മേഷ് ചന്ത്രോത്തിന്റെ ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ–

'ഒരു രാഷ്ട്രീയപ്പാര്‍ട്ടി അതിന്റെ പ്രതിനിധിയായി പൊതുസമൂഹത്തില്‍ ജനപ്രീതിയുള്ള വ്യക്തികളെ, അവരുടെ പ്രവര്‍ത്തന പരിചയമില്ലായ്മയേയും പൊതുപ്രവര്‍ത്തനശീലമില്ലായ്മയേയും മറന്നോ മറികടന്നോ കൂട്ടിക്കൊണ്ടുവരുന്നതില്‍ തെറ്റില്ല. അങ്ങനെ വരുന്നവര്‍ നാളിതുവരെ ജീവിച്ച ജീവിതമല്ല ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും ഇനിയങ്ങോട്ട് അനുവര്‍ത്തിക്കേണ്ടതെന്ന് സ്വയം അംഗീകരിച്ച് ബോധ്യപ്പെട്ട് പ്രവര്‍ത്തനശൈലിയും ജീവിതശൈലിയും മാറ്റേണ്ടതുണ്ട്. അത് അവനവനുവേണ്ടിയും വിശ്വസിച്ചു വിളിച്ചു കൊണ്ടുവന്ന രാഷ്ട്രീയപ്പാര്‍ട്ടിക്കുവേണ്ടിയും അനുസരിക്കേണ്ടതുണ്ട്.

ഇനിയിതെല്ലാം മാറ്റിവച്ചാലും ജനങ്ങള്‍ വോട്ട് ചെയ്ത് തെരഞ്ഞെടുത്ത ഒരു ജനപ്രതിനിധി സമൂഹത്തില്‍ കണ്ടുവരുന്നതും നിലനില്‍ക്കുന്നതുമായ എല്ലാ ഉച്ചനീചത്വങ്ങള്‍ക്കെതിരേയും വിവേചനങ്ങള്‍ക്കെതിരേയും അടിച്ചമര്‍ത്തലുകള്‍ക്കെതിരേയും അവഗണനകള്‍ക്കെതിരേയും കക്ഷിരാഷ്ട്രീയ ഭേദമന്യേ, സ്ത്രീ പുരുഷഭേദമന്യേ, ജാതിമതഭേദമന്യേ പ്രതികരിക്കേണ്ടതുണ്ട്. ഇടപെടേണ്ടതുണ്ട്. വേട്ടക്കാരന്റെയൊപ്പമല്ല, ഇരയുടെ ഒപ്പം തന്നെയാണ് ആ സ്ഥാനത്തിരിക്കുന്നയാള്‍ നില്‍ക്കേണ്ടത്.

ഇത് മനസ്സിലാക്കുന്നതിന് ഉന്നതവിദ്യാഭ്യാസമോ രാഷ്ട്രീയപാരമ്പര്യമോ രാഷ്ട്രീയ വിദ്യാഭ്യാസമോ ആവശ്യമില്ല. നിര്‍ഭയം സമൂഹത്തെ നോക്കിക്കാണാനുള്ള കണ്ണും മനസ്സുമുണ്ടായാല്‍ മതി.ഇവിടെ ഇന്നസെന്റ് നിര്‍ഭയനല്ല. പൊതുപ്രവര്‍ത്തകനായിരിക്കാന്‍ യോഗ്യനുമല്ല. അത് സി.പി.ഐ.എം തിരിച്ചറിയേണ്ടതുണ്ട്. ഇന്നസെന്റിന്റെ കാര്യത്തില്‍ മാത്രമല്ല. മറുപടി കൊടുക്കേണ്ടത് ജനങ്ങള്‍ക്കാണ്.'

ഇതേ വിഷയത്തിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗീതയും ശക്തമായി പ്രതികരിച്ചു.

ഗീതയുടെ ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ–

'എന്റെ പ്രിയ നടന്മാരിൽ ഒരാളാണിദ്ദേഹവും. വീണ്ടും വീണ്ടും മാന്നാർ മത്തായിയിലും മണിച്ചിത്രത്താഴിലും കിലുക്കത്തിലും ഞാൻ ചിരിച്ചു മൂക്കുകുത്തി മറിഞ്ഞത് ഇദ്ദേഹം കാരണമായിരുന്നല്ലോ. സിനിമക്കകത്തും പുറത്തും ഒരേ നടന്മാർ വെവ്വേറെയാണെന്ന് മുന്നേ അറിഞ്ഞു പോയി. അതെ, അതു നേരത്തെ പഠിച്ചു പോയി. വിതുരാപ്പെൺകുട്ടിയാണ് അതെന്നെ പഠിപ്പിച്ചത്. ചിരിച്ച ചിരികൾ തിരിച്ചെടുക്കാൻ കഴിയാത്ത സ്തബ്ധത എന്തെന്നറിയിച്ചതവളാണ്.

ഇന്നിപ്പോൾ ഞാനന്നു ചിരിച്ച ചിരികൾ ഇതാ എന്നെ നോക്കിച്ചിരിച്ചാർക്കുകയാണ്... കാതുകൾ പൊത്തിയാലും ആ ചിരി ശബ്ദം എന്നെപ്പിളർന്നു പോകുന്നു.'