Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീമനാകാം പക്ഷേ; പ്രഭാസ് തുറന്നുപറയുന്നു

mohanlal-prabhas

പ്രഭാസ്– ആ പേരിനൊപ്പം ചേർത്തുവെക്കാവുന്നത് വലിയൊരു ഉത്തരവാദിത്തതിന്റെ ഭാരം കൂടിയാണ്. ഇന്ത്യൻസിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രത്തിലെ നായകൻ. ഒരു സിനിമയ്ക്കു വേണ്ടി മാറ്റിവച്ചത് കരിയറിലെ നാലരവർഷം. 2013 ജൂലൈയിൽ ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ശേഷം മനസുകൊണ്ടും ശരീരം കൊണ്ടും ബാഹുബലിയായി പ്രഭാസ് മാറുകയായിരുന്നു. ബാഹുബലിയെ മനസ്സിലാവാഹിച്ചുള്ള ഒരുക്കങ്ങൾ ചിത്രീകരണത്തിനും ആറു മാസം മുൻപേ തുടങ്ങിയിരുന്നു. 84 കിലോ ശരീരഭാരം ആറ് മാസം കൊണ്ട് സെഞ്ചുറി കടത്തി 102ൽ എത്തിച്ചു.  കാത്തിരിപ്പുകൾക്കും ചോദ്യങ്ങൾക്കും വിരാമം ഇടാൻ ബാഹുബലി- ദ് കൺക്ലൂഷൻ ഈ മാസം 28ന് തിയറ്ററുകളിലെത്തും. തിരക്കുകൾക്കിടയിലും പൂർത്തിയായ സ്വപ്ന സിനിമയെക്കുറിച്ച് പ്രഭാസ് സംസാരിക്കുന്നു.

ബാഹുബലി പ്രഭാസിൽ നിന്നും പൂർണ്ണമായി വിട്ടുപോയോ?

ഇല്ല, ഞാൻ ഇപ്പോഴും സ്വപ്നത്തിലാണ്. ബാഹുബലിയും മഹിഷ്മതിയുമൊന്നും മനസിൽ നിന്ന് ഇറങ്ങിപോയിട്ടില്ല. അമരേന്ദ്രബാഹുബലി ഇപ്പോഴും എന്റെയൊപ്പമുണ്ട്. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന സിനിമയാണ് ബാഹുബലി. നാലരവർഷം പോയത് അറിഞ്ഞില്ല. സിനിമ റിലീസായി അതിന്റെ അലയൊലികൾ അടങ്ങിയാൽ‍ മാത്രമേ ബാഹുബലി എന്നിൽ നിന്നും പൂർണ്ണമായി വിട്ടുപോവുകയുള്ളൂ.

ശിവഡുവാണോ അമരേന്ദ്രബാഹുബലിയാണോ പ്രിയപ്പെട്ടത്?

അമരേന്ദ്ര ബാഹുബലിയാണ് കൂടുതൽ ഇഷ്ടം. ശിവഡു അമരേന്ദ്ര ബാഹുബലിയുടെ മകനാണ്, ആ കഥാപാത്രം അമാനുഷികത്വം പ്രവർത്തിച്ചാൽ അത്ഭുതപ്പെടാനില്ല. അമരേന്ദ്ര ബാഹുബലി അങ്ങനെയല്ല, അയാളുടെ മുമ്പിൽ റോൾമോഡലുകളൊന്നുമില്ല. വെല്ലുവിളികളെ അതിജീവിച്ച് നിരവധി പോരാട്ടങ്ങളിലൂടെ ആത്മവിശ്വാസം നേടിയെടുത്തും വളർന്നയാളാണ്. രണ്ടു കഥാപാത്രങ്ങളും അഭിനയിച്ചത് ഞാനാണെങ്കിലും അമരേന്ദ്ര ബാഹുബലിയാണ്  പ്രിയപ്പെട്ടത്. 

ബാഹുബലി ഇത്ര വലിയ ചിത്രമാകുമെന്ന് വിചാരിച്ചിരുന്നോ?

വലിയ ചിത്രമാകുമെന്ന് അറിയാമായിരുന്നു എന്നാൽ ഇത്രമാത്രം വലിയ ചിത്രമാകുമെന്ന് വിചാരിച്ചിരുന്നില്ല. പന്ത്രണ്ട് വർഷം മുമ്പാണ് രാജമൗലി സാറിനെ പരിചയപ്പെടുന്നത്. അന്നുതൊട്ടേ ബാഹുബലിയെന്ന സിനിമ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. ലീഡ് റോൾ ആണെന്ന് പറഞ്ഞപ്പോഴും ഇത്രയധികം അധ്വാനം സിനിമയ്ക്ക് വേണ്ടിവരുമെന്നോ ഇത്ര വർഷമെടുക്കുമെന്നോ വിചാരിച്ചിരുന്നില്ല.

ആദ്യ സിനിമ പകുതിയാക്കി നിർത്തുക, പാളിപോകാമായിരുന്ന പരീക്ഷണമായിരുന്നില്ലേ?

തീർച്ചയായും. ബാഹുബലി ആദ്യഭാഗം ചിത്രീകരിക്കുമ്പോഴുണ്ടായിരുന്ന ഏറ്റവും വലിയ ഭയം അതുതന്നെയായിരുന്നു. ഈ പരീക്ഷണം ഏറ്റെടുക്കാൻ തയാറായ നിർമാതാവിനാണ് നന്ദി പറയേണ്ടത്. എല്ലാവർക്കും പേടിയുണ്ടായിരുന്നു, സിനിമ തുടങ്ങി ക്ലൈമാക്സിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുമ്പോൾ സിനിമ തീരുക ഈ ആശയം ഏറ്റെടുക്കാൻ നിർമാതാവ് കാണിച്ച ധൈര്യം പ്രശംസനീയമാണ്. അതോടൊപ്പം പ്രേക്ഷകരിലുള്ള വിശ്വാസമാണ് പരീക്ഷണം ഏറ്റെടുക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസം നൽകിയത്. 

എന്തുകൊണ്ട് കട്ടപ്പ ബാഹുബലിയെ കൊന്നു? ആദ്യ ഷോയ്ക്ക് ശേഷം ഈ സസ്പൻസ് പ്രചരിക്കുമെന്ന ഭയമുണ്ടോ? 

പേടിയുണ്ട്. കാരണം ഇന്ത്യൻ സിനിമയിൽ ഇത്രയേറെ ചർച്ച ചെയ്ത മറ്റൊരു ചോദ്യമില്ല? സിനിമയെ പിടിച്ചു നിർത്തുന്ന ഏറ്റവും വലിയൊരു ഘടകം കൂടിയാണിത്. ഇതിന്റെ ഉത്തരമറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. സ്വഭാവികമായും ഈ സസ്പൻസ് സോഷ്യൽമീഡിയയിലൂടെയും വാട്ട്സ്ആപ്പിലൂടെയും പ്രചരിക്കുമെന്ന ആശങ്കയുണ്ട്. പക്ഷെ പ്രചരിച്ചാലും അത് കാര്യമാക്കുന്നില്ല. കാരണം ഈ ചോദ്യത്തിനുള്ള ഉത്തരം മാത്രമല്ല സിനിമ. വലിയ സ്ക്രീനിൽ  ആസ്വദിക്കേണ്ട ദൃശ്യവിസ്മയമാണ്. മാധ്യമങ്ങൾ എല്ലാകാലത്തും ബാഹുബലിയെ പിന്തുണച്ചിട്ടേയുള്ളൂ. ഫിലിം റിവ്യൂകളിലൂടെ അവരാരും സസ്പൻസ് പൊളിക്കില്ല എന്ന് വിശ്വസിക്കുന്നു. സിനിമയെ സ്നേഹിക്കുന്ന ആരും തന്നെ  എന്തുകൊണ്ട് കട്ടപ്പ ബാഹുബലിയെ കൊന്നു? എന്ന സസ്പൻസ് പ്രചരിപ്പിക്കില്ല. 

രണ്ടാമൂഴത്തിലെ ഭീമനാകാൻ പ്രഭാസാണ് അനുയോജ്യനെന്ന് കെആർകെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച്?

ഈ പ്രോജക്ട് മോഹൻലാൽ ഏറ്റെടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഭീമനാകാൻ അനുയോജ്യൻ അദ്ദേഹം തന്നെയാണ്. ഈ പ്രോജക്ട് ഏതെങ്കിലും കാരണവശാൽ അദ്ദേഹം വേണ്ടന്നുവച്ച് എനിക്കത് തന്നാൽ ഞാൻ ഭീമനാകാം. ഏതൊരു നടന്റെയും സ്വപ്നമാണ് രണ്ടാമൂഴം പോലൊരു സിനിമ.

ബാഹുബലിയ്ക്കൊരു മൂന്നാം ഭാഗം ഉണ്ടാകുമോ?

ഉണ്ടാകാനുള്ള സാധ്യതയില്ല. ഇതോടുകൂടി ബാഹുബലി അവസാനിക്കുകയാണ്.