1971 ബിയോണ്ട് ബോർഡേഴ്സിൽ മേജർ സഹദേവനൊപ്പം തന്നെ പ്രധാനപ്പെട്ട റോളാണ് കർണയുടേതും. സിനിമയിൽ അല്ലു സിരീഷ് അവതരിപ്പിക്കുന്ന ചിന്മയ് ഉപയോഗിക്കുന്ന യുദ്ധ ടാങ്ക് ആണ് കർണ. ഒറിജിനല്‍ ടാങ്ക് ഉപയോഗിച്ച് ചിത്രീകരിച്ച യുദ്ധരംഗങ്ങളാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. രാജസ്ഥാനിലെ മഹാജനില്‍ ആര്‍മി ക്യാമ്പിലായിരുന്നു ചിത്രീകരണം. സിനിമയ്ക്കായി യഥാർത്ഥ ടാങ്ക് ഓടിച്ചത് വേറിട്ട അനുഭവമാണെന്ന് മോഹൻലാലും വ്യക്തമാക്കിയിരുന്നു.
‘കർണ ടാങ്ക്’ പ്രശസ്തമാവുമ്പോൾ ചിലരെങ്കിലും സംശയിച്ചിരിക്കും–ഇങ്ങനെയൊരു ടാങ്ക് ഇന്ത്യയ്ക്കുണ്ടോ? ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) 2002ൽ രൂപംകൊടുത്ത ‘ടാങ്ക് എക്സ്’ ആണ് ‘കർണ’ എന്ന പേരിൽ അറിയപ്പെടുന്നത്. ആറു മാസം ഇത് ഉപയോഗിച്ചു നോക്കിയ ശേഷം കരസേന ഈ ടാങ്ക് ഉപേക്ഷിച്ചു. പരീക്ഷണാർഥം ‘ടാങ്ക് എക്സി’ന്റെ രണ്ടു പ്രോട്ടോടൈപ്പുകൾ മാത്രമാണ് നിർമിച്ചത്.
കരസേന ‘ടാങ്ക് എക്സ്’ ഉപേക്ഷിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത് 2008 ജൂലൈ അഞ്ചിനാണ്. 47 ടൺ ഭാരമുള്ള ടാങ്കായിരുന്നു ‘ടാങ്ക് എക്സ്’.
സിനിമയിൽ മോഹൻലാൽ ഉപയോഗിക്കുന്നതു മാത്രമാണു യഥാർത്ഥ ടാങ്കെന്ന് കലാസംവിധായകൻ സാലു കെ ജോർജ് പറയുന്നു. ‘1971ലെ ടാങ്കാക്കി ഇതിനെ മാറ്റാൻ പുതിയ ടാങ്കിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫൈബറും മെറ്റലും ഉപയോഗിച്ചാണു ബാക്കി ടാങ്കുകൾ നിർമിച്ചിരിക്കുന്നത്.’–സാലു പറഞ്ഞു.