തൊണ്ണൂറുകളുടെ സിനിമകളിൽ സ്വാഭാവിക അഭിനയംകൊണ്ട് പ്രേക്ഷകരുടെ മനംകവർന്ന നടനാണ് വെട്ടുകിളി പ്രകാശ്. ഹാസ്യനടന്മാരുടെ ഒരുവലിയ നിര ഉണ്ടായിരുന്ന കാലത്തും ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ പ്രകാശിനെ പിന്നീട് മലയാളസിനിമയില്‍ കണ്ടില്ല. ഇപ്പോഴിതാ ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ.
വർഷങ്ങൾക്ക് ശേഷം ഒരു സിനിമ റിലീസ് ദിവസത്തിൽ തിയറ്ററിൽ പോയി കാണാൻ സാധിച്ചതിന്റെ സന്തോഷവും അദ്ദേഹത്തിനുണ്ട്.
പ്രകാശിന്റെ കുറിപ്പ് വായിക്കാം–
വളരെയധികം വർഷങ്ങൾക്കു ശേഷമാണ് ഒരു റിലീസ് സിനിമ തിയ്യറ്ററിൽ പോയി കാണുന്നത്. നിങ്ങളെ പോലെത്തന്നെ അത്ര മാത്രം ആകാംക്ഷയിലായിരുന്നു ഞാനും. നല്ല സിനിമയ്ക്കു വേണ്ടിയുളള കൂട്ടായ പരിശ്രമം യൂണിറ്റിലെ എല്ലാ വിഭാഗം പ്രവർത്തകരിലും പ്രകടമായിരുന്നു. എല്ലാ അർത്ഥത്തിലും അതവരുടെ സിനിമയായിരുന്നു.
ദീലിഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സഹകരിച്ചതു മുതൽ ഞാൻ വിസ്മയഭരിതനായിരുന്നു. രാജീവ് രവിയുടെ ക്യാമറകൾ നൽകുന്ന ഒരു പുതു ദൃശ്യ ആഖ്യാനം നിങ്ങൾക്ക് അനുഭവപ്പെടും ഈ ചിത്രത്തിലൂടെ.. ഈ വിജയ സംരഭത്തിൽ എനിക്കുംകൂടി പങ്കുചേരാനായതിൽ ഞാൻ ഭാഗ്യവാനാണ്.
അഭിപ്രായങ്ങൾ അറിയിക്കണം. പ്രാർത്ഥനകളോടെ...
പ്രകാശേട്ടൻ