Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തും: ഡിമാന്‍ഡ് കേട്ടാൽ ഞെട്ടും!

DENMARK-MUSIC-BIEBER

ജസ്റ്റിൻ ബീബർ ഇന്ത്യയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നതിന്റെ വിശേഷങ്ങൾ അറിഞ്ഞു തുടങ്ങിയിട്ട് കുറേ കാലമായി. ആ ദിനം അടുത്തെത്താറാകുമ്പോൾ പുറത്തുവരുന്ന ചില കാര്യങ്ങൾ അമ്പരപ്പിക്കുകയാണ്. ജസ്റ്റിൻ ബീബർ ആവശ്യപ്പെട്ടിരിക്കുന്ന സൗകര്യങ്ങളുടെ നിര അറിഞ്ഞാൽ ശരിക്കും കണ്ണുതള്ളും. റോൾസ് റോയ്സ് കാറില്‍ തുടങ്ങി ഹെലികോപ്ടർ വരെ നീളുന്ന രാജകീയമായ സൗകര്യങ്ങളാണു താരത്തിനു വേണ്ടത്. 

ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഈ മാസം 10നാണു ജസ്റ്റിൻ ബീബറിന്റെ ഇന്ത്യയിലെ ആദ്യ സംഗീത പരിപാടി. വേദിയിലേക്കെത്തുന്നത് റോൾസ് റോയ്സ് വാഹനത്തിൽ അല്ലെങ്കിൽ സ്വകാര്യ വിമാനത്തിൽ. താരത്തിനൊപ്പമുള്ള 120 അംഗ സംഘത്തിനു സഞ്ചരിക്കാൻ സെഡാൻ കാറുകളും രണ്ടു വോൾവോ ബസും. 

സംഗീത പരിപാടിയ്ക്കു മൂന്നു ദിവസം മുൻപേ ബീബർ ഇന്ത്യയിലെത്തും. അഞ്ചു ദിവസം നീളുന്ന സംഗീത പരിപാടിയിലും ഇന്ത്യ സന്ദർശനത്തിനും സ്വകാര്യ വിമാനമാണു യാത്രയ്ക്കു വേണ്ടത്. പിങ്-പോങ് ടേബിൾ, ഒരു പ്ലേസ്റ്റേഷൻ, ഐഒ ഹാക്ക്, സോഫ സെറ്റ്, വാഷിങ് മെഷീൻ, ഫ്രിഡ്ജ്, കപ്ബോർഡ്, മസാജ് ടേബിൾ എന്നിവ യാത്രയിൽ ഒപ്പം വേണം. 

തിരക്കുകൾക്കിടയിലും യോഗ മുടക്കാനില്ല ബീബർ. സുഗന്ധ ദ്രവ്യങ്ങളും സാമ്പ്രാണിത്തിരിയും യോഗ ബുക്കുകളും കരുതി വച്ചിട്ടുള്ള ഒരു മുറി ഹോട്ടലിൽ സജ്ജീകരിക്കണം. കേരളത്തിൽ നിന്നുള്ളൊരാളെയാണ് മസാജിങിനായി എത്തിച്ചിരിക്കുന്നത്. 

വൈൽഡ്ബെറി, വാനില എന്നീ മണമുള്ള റൂം ഫ്രഷ്നറുകൾ മാത്രമേ റൂമുകളിൽ ഉപയോഗിക്കാൻ പാടുള്ളൂ. ഡവിന്റെ ബോഡി വാഷും, ലിപ് ബാമുകളും കുളിമുറിയിൽ വേണം.

വെള്ള കർട്ടനുകളുള്ള ഡ്രസിങ് റൂം ആണ് ആവശ്യം, 100 ഹാങറുകൾ, വെള്ള നിറത്തിലുള്ള റ്റീ ഷർട്ടും, സോക്സുകളും രണ്ടു ജോഡി വീതം എന്നിവയും വേണം.  ഗ്ലാസിൽ തീർത്ത വാതിലുകളുള്ള റഫ്രി‍ജറേറ്ററും റൂമിൽ വേണം. ഫ്രിഡ്ജിൽ എപ്പോഴും 24 കുപ്പി വീതും ആൽക്കലൈൻ വാട്ടറും ശുദ്ധ വെള്ളവും വേണം. 4 കുപ്പി എനർജി ഡ്രിങ്, 6 കുപ്പി വൈറ്റമിൻ വാട്ടർ ബോട്ടിൽ, ആറ് ക്രീ സോഡ, നാലു നാച്ചുറൽ ജ്യൂസുകൾ, നാല് വാനില പ്രോട്ടിൻ ഡ്രിങ്ക്സ്, നാല് ലിറ്റർ ആൽമണ്ട് മിൽക്ക് എന്നിവ വേണം. 

29 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിശേഷപ്പെട്ട വിഭവങ്ങളും ബീബറിനു കഴിക്കാൻ വേണം. രാജസ്ഥാനിൽ നിന്നുള്ള പ്രത്യേക സംഘം ഇതിനായി മുംബൈയിലെത്തും. പശുവിൻ പാലിലുള്ള സോസ്, ഫ്രൂട്ട് സാലഡ്, ഓർഗാനിക് ബനാന, കുരുവില്ലാത്ത മുന്തിരി, ഇറ്റാലിയൻ സോസ്, ഏതെങ്കിലുമൊരു ഇലക്കറി, ടർക്കി കോഴിയുടെ ഇറച്ചി ഡൽഹി സ്റ്റൈലിൽ ഉണ്ടാക്കിയത്, വെണ്ണ, ബ്ലാക്ക് ഒലിവ്, കുരുമുളക് തുടങ്ങി വൈവിധ്യമാർന്ന ഗുണമേൻമയുള്ളതുമായ ഭക്ഷണത്തിന്റെ ഒരു വലിയ നിര തന്നെ മേശയിൽ വേണം. പുറത്തു വന്നിരിക്കുന്നത് വിഭവങ്ങളുടെ ഒരു ഭാഗം മാത്രമാണ്.

ഇടവേളകളിൽ കഴിക്കാനും കുടിക്കാനും ബ്രെഡ്, ഉരുളക്കിഴങ് ചിപ്സ്, മിന്റ്, തണ്ണിമത്തൻ, പോപ്കോൺ, കറുത്ത ചോക്ലേറ്റ്, ബദാം കുരു, മെന്തോൾ, വിനഗർ ചിപ്സ്, ഓർഗാനിക് ഡ്രൈഡ് ഫ്രൂട്ട്, പയർ മണികള്‍, തുടങ്ങി കുരുക്കളുള്ള ചെറുപഴങ്ങൾ വരെ വേണം. റിറ്റ്സ് ബിറ്റ്സ്, സ്വീഡിഷ് ഫിഷ്, വെണ്ണയിൽ തീർത്ത സാൻഡ്‍വിച്ച്, എന്നിവയാണ് ഇക്കൂട്ടത്തിൽ ബീബറിനായി കരുതി വച്ചിരിക്കുന്ന സ്പെഷ്യലുകള്‍.

ഡ്രസിങ് റൂമിലെ റഫ്രി‍ജറേറ്ററിലും ഈ ഭക്ഷണ പദാർഥങ്ങളെല്ലാം വേണം. 

രണ്ടു പഞ്ചരത്ന ഹോട്ടലുകളിലെ  ബീബറിനും സംഘത്തിനും നീക്കിവച്ചത്. ഇരു ഹോട്ടലുകളിലെയും മൂന്നു നിലകൾ വീതമാണു ബുക് ചെയ്തത്. കൊട്ടാര സദൃശ്യമായ സൗകര്യങ്ങളുള്ള ഹോട്ടൽ ബീബറിന്റെ ആവശ്യം പ്രകാരം വീണ്ടും സൗകര്യപ്രദമാക്കിയിട്ടുണ്ട്. സൗന്ദര്യവൽക്കരണവും നടത്തി. മുകളിൽ പറഞ്ഞതെല്ലാം ബീബറിന്റെ ആവശ്യമായിരുന്നെങ്കിൽ പരിപാടി സ്പോൺസർ ചെയ്തവരുടെ വക വേറെയുമുണ്ട് ആഡംബരം. 

പൊതുവെ സംഗീത പരിപാടികളുടെ ടിക്കറ്റുകൾ‌ക്കെല്ലാം പൊന്നിന്റെ വിലയാണ്. സാധാരണക്കാർക്ക് അപ്രാപ്യമാണ് ലോകത്തെ വിസ്മയിച്ച സംഗീതജ്ഞരുടെ ലൈവ് പരിപാടികളെല്ലാം. എന്തുകൊണ്ട് ടിക്കറ്റിന് വിലകൂടുന്നുവെന്നതിനുള്ള ഉത്തരം കൂടിയാണ് ബീബറിന്റെ ഇന്ത്യാ സന്ദർശനവും പാട്ടു പാടലും.