ജിനോ കുന്നുംപുറത്തിന്റെ 102മത്തെ ആൽബമാണു പൈതൽ. മിക്ക ആൽബങ്ങളിലും കുഞ്ഞു സ്വരത്തിലുള്ള ഒരു പാട്ട് ഉറപ്പായിട്ടുമുണ്ടാകും. ബാല്യം വിടാത്ത സ്വരങ്ങൾ പാടിയ ഏറ്റവും മികച്ച ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ഒരു വലിയ കൂട്ടം തന്നെയുണ്ടെന്നു പറയാം. പൈതൽ എന്ന ആൽബം എത്തുന്നത് അവയിൽ നിന്നെല്ലാം വ്യത്യസ്തമായിക്കൊണ്ടാണ്. 23 കുട്ടികൾ ചേർന്നു പാടിയ പാട്ടുകളാണ് പൈതൽ എന്ന ആൽബത്തിലുള്ളത്. കുട്ടികൾ മാത്രമാണു ഗായകർ. തൊടുപുഴയിലെ പൈങ്കുളം മദർ ആൻഡ് ചൈൽഡ് ഓർഫനേജിൽ വച്ച് ശിശുദിനത്തിലാണ് ആൽബം റിലീസ് ചെയ്തത്. ആൽബത്തിലെ എല്ലാ ഗാനങ്ങളെല്ലാം മികവുറ്റതാണ്.
കുട്ടികളോടുള്ള പ്രിയമാണ് ആൽബത്തിലേക്കെത്തിച്ചതെന്ന് ജിനോ കുന്നുംപുറം പറയുന്നു. കുട്ടികളെ പാട്ടുകാരായി എടുക്കാനും അവരെക്കൊണ്ടു സ്റ്റുഡിയോയിൽ പാടിക്കാനും ഏറെയിഷ്ടം. അവരെക്കൊണ്ടു പാടിക്കുന്നത് അൽപം പാടാണ്. പാട്ടു പാടിപ്പിക്കാനും പറഞ്ഞുകൊടുക്കാനും നല്ല ക്ഷമ വേണം. ഒരു വർഷമെടുക്കേണ്ടി വന്നു പൈതൽ ചെയ്തു തീര്‍ക്കാൻ. അതിന്റെ കാരണവും ഇതാണ്. പതിനൊന്നു രാജ്യങ്ങളിലായി താമസിക്കുന്ന എൻആർഐ മലയാളികളുടെ കുട്ടികളും പാട്ടിലുണ്ട്. ഒരുപാടു എൻട്രികളിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ്. പക്ഷേ നല്ല അനുഭവമാണ് നമുക്കത്. ജിനോ കുന്നുംപുറം പറയുന്നു.
ശ്രേയാ ജയദീപും(ശ്രയക്കുട്ടി) ഗാനമാലപിച്ചിട്ടുണ്ട്. പത്തു പാട്ടുകളാണ് ആൽബത്തിലുള്ളത്. മനോജ് ഇലവിങ്കൽ, ഫാദർ മൈക്കിൾ പനച്ചിക്കൽ എന്നിവരാണു വരികൾ കുറിച്ചത്. നെൽസൺ പീറ്ററിന്റേതാണു സംഗീതം.