തിരുവനന്തപുരം∙ സമൂഹത്തിലെ സ്ത്രീസുരക്ഷയുടെ ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കണമെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. മലയാളത്തിലെ ഒരു നടിക്കുണ്ടായ ദുരനുഭവം നമ്മുടെ സാമൂഹിക ജീവിതത്തിലേറ്റ കനത്ത തിരിച്ചടിയാണെന്നും സ്പീക്കർ പറഞ്ഞു. സംസ്ഥാനത്തെ മികച്ച റസിഡന്റ്സ് അസോസിയേഷനുകളെ കണ്ടെത്താനായി മനോരമ ഓൺലൈൻ, അസറ്റ് ഹോംസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചുറ്റുവട്ടം അവാർഡിന്റെ രണ്ടാം സീസൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സാമൂഹിക ജീവിതം മെച്ചപ്പെടുത്താൻ മാധ്യമങ്ങൾ നടത്തുന്ന ആസൂത്രിത ഇടപെടലിന്റെ മികച്ച ഉദാഹരണമാണു ചുറ്റുവട്ടം അവാർഡെന്നും സ്പീക്കർ പറഞ്ഞു. ചുറ്റുവട്ടം സീസൺ രണ്ട് ലോഗോ പ്രകാശനവും റജിസ്ട്രേഷൻ വെബ്സൈറ്റ് ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു. അസറ്റ് ഹോംസ് എംഡി: വി.സുനിൽ കുമാർ, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ മർക്കോസ് ഏബ്രഹാം, മനോരമ ഓൺലൈൻ കണ്ടന്റ് കോഓർഡിനേറ്റർ ജോവി എം.തേവര, തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരം റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജെ.ജോയ്, കൊല്ലം ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി എ.സിൻബാദ്, തിരുവനന്തപുരത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാറ്റിന്റെ പ്രസിഡന്റ് മരുതംകുഴി പി.സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സ്ത്രീശാക്തീകരണം, സാന്ത്വന പരിചരണം, ആരോഗ്യക്ഷേമം, ഊർജ സംരക്ഷണം, ഡിജിറ്റൽ സംരംഭം തുടങ്ങിയ അഞ്ചു വിഭാഗങ്ങളിലാണ് ഇത്തവണ പ്രധാന മൽസരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കു യഥാക്രമം ഒരു ലക്ഷം, 75,000 രൂപ, 50,000 രൂപ വീതം സമ്മാനത്തുകയും സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും. അഞ്ചു പ്രത്യേക വിഭാഗങ്ങളിലെ മികവിന് 40,000 രൂപ വീതമുള്ള സമ്മാനങ്ങളുമുണ്ട്. റജിസ്ട്രേഷനുള്ള ഫ്ലാറ്റുകൾക്കും റസിഡന്റ്സ് അസോസിയേഷനുകൾക്കും മൽസരത്തിൽ പങ്കെടുക്കാം. വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.chuttuvattom.com സന്ദർശിക്കാം.