Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊൽക്കത്തയിലും നവജാതശിശുവിനെ കവർന്നു; പൊലീസ് പിടികൂടി

കൊൽക്കത്ത ∙ പത്തനംതിട്ടയിൽ നവജാതശിശുവിനെ തട്ടിയെടുത്തതിനു സമാനമായ സംഭവം കൊൽക്കത്തയിലും. കൊൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മൂന്നുദിവസം പ്രായമായ ആൺകുട്ടിയെ തട്ടിയെടുത്തത്. വാക്സിനേഷനെന്ന പേരിൽ അമ്മയിൽനിന്നു കുട്ടിയെ വാങ്ങിയ യുവതി തിരിച്ചുനൽകാതെ മുങ്ങുകയായിരുന്നെന്നു പൊലീസ് പറയുന്നു.

പിന്നീട് ആശുപത്രിയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചതോടെ യുവതിയെ തിരിച്ചറിഞ്ഞു. സമീപത്തെ മെട്രോ സ്റ്റേഷനിലെ ക്യാമറയിലും ഇവരുടെ ദൃശ്യം ലഭിച്ചു. പൊലീസ് പിടികൂടിയതോടെ, തന്റെ കുഞ്ഞാണിതെന്നും ടാക്സിക്കുള്ളിലാണു പ്രസവം നടന്നതെന്നുമുള്ള വാദത്തിൽ ഉറച്ചുനിന്ന യുവതി മോഷണവിവരം പിന്നീടു സമ്മതിച്ചു.

ബാഗ്മാരി മേഖലയിൽ താമസിക്കുന്ന സരസ്വതി നസ്കറിന്റെ കുട്ടിയെ കവർന്ന ചിൻമയി ബേജും അതേ പ്രദേശത്തുതന്നെയാണു താമസിക്കുന്നത്. അടുത്തിടെ ഗർഭം അലസിപ്പോയ ചിൻമയി അക്കാര്യം മൂടിവച്ച് ഗർഭിണിയായി അഭിനയിക്കുകയായിരുന്നു. വിദ്യാ ബാലൻ അഭിനയിച്ച ബോളിവുഡ് സിനിമ ‘കഹാനി’യിൽനിന്നാണ് ഈ ആശയം കിട്ടിയതെന്നു യുവതി പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.

പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പിതാവിന്റെ കയ്യിൽനിന്നു നവജാതശിശുവിനെ തട്ടിയെടുത്ത യുവതി പിടിയിലായിട്ട് ഏതാനും ദിവസങ്ങൾ ആയതേയുള്ളൂ.

Your Rating: