ന്യൂഡൽഹി ∙ സ്വന്തം സമ്പാദ്യംകൊണ്ടു നേടിയ വീടല്ലെങ്കിലും ദുഷ്ടത കാട്ടിയാൽ ആ വീട്ടിൽനിന്നു മാതാപിതാക്കൾക്കു മക്കളെ പുറത്താക്കാമെന്നു ഹൈക്കോടതി വിധി. വീട് മാതാപിതാക്കൾ സ്വന്തമായി സമ്പാദിച്ചതാവണമെന്നില്ല, നിയമപരമായ കൈവശാവകാശം ഉള്ളതായിരിക്കണമെന്നേയുള്ളൂവെന്ന് ഒരു അപ്പീൽ വിധിയിൽ ജസ്റ്റിസ് മൻമോഹൻ പറഞ്ഞു.
സ്വന്തമായി സമ്പാദിച്ച വീട്ടിൽനിന്നു മാത്രമേ പുറത്താക്കാനാവൂ എന്നാണു ഡൽഹി സർക്കാർ ചട്ടങ്ങളിൽ പറയുന്നതെങ്കിലും നിയമത്തിൽ അങ്ങനെ വേർതിരിവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. മദ്യപനായ ഒരു മുൻ പൊലീസുകാരനും സഹോദരനുമായിരുന്നു ഹർജിക്കാർ. ഇവരെ വീടിനു പുറത്താക്കാൻ 2015ൽ ട്രൈബ്യൂണൽ വിധിച്ചിരുന്നു. മാതാപിതാക്കളെ ചീത്തവിളിക്കുകയും അപമാനിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നെന്ന പരാതിയിലായിരുന്നു ഇത്. അവരുടെ അപ്പീൽ തള്ളിയാണു ഹൈക്കോടതി വിധി.