ചെന്നൈ∙ തമിഴ്നാട്ടിലെ എടപ്പാടി സർക്കാരിനെ പുകഴ്ത്തി അണ്ണാ ഡിഎംകെ നേതാവ് ശശികലയുടെ ഭർത്താവ് എം.നടരാജൻ രംഗത്ത്. സജീവ രാഷ്ട്രീയത്തിലേക്കുള്ള നടരാജന്റെ മടങ്ങിവരവാണിതെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം, അണ്ണാ ഡിഎംകെ (അമ്മ) വിഭാഗം ശശികല കുടുംബത്തിന്റെ നിയന്ത്രണത്തിലാണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞതായാണു പനീർസെൽവം പക്ഷത്തിന്റെ വിമർശനം.
ഔദ്യോഗിക പദവിയൊന്നുമില്ലെങ്കിലും അണ്ണാ ഡിഎംകെ നേതാക്കൾക്കിടയിൽ നടരാജന് ഇപ്പോഴും സ്വാധീനമുണ്ട്. ജയലളിതയുടെ മരണശേഷം നേതൃപദവിയിലേക്കു വരാൻ ശ്രമിച്ചെങ്കിലും ടി.ടി.വി.ദിനകരന്റെ എതിർപ്പു വിനയായി. ശശികലയും ദിനകരനും ജയിലിലാകുകയും പാർട്ടിയിലെ ഇരുവിഭാഗങ്ങളുടെ ലയനം വിദൂര സാധ്യതയാകുകയും ചെയ്ത സാഹചര്യത്തിൽ നടരാജന്റെ പുനഃപ്രവേശം എളുപ്പമാകുമെന്നാണു സൂചന.
2011ൽ ശശികല കുടുംബത്തെ ഒന്നടങ്കം ജയലളിത പടിയിറക്കിവിട്ടപ്പോഴാണു നടരാജനും പുറത്തായത്.