Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയിൽ വീണ്ടും കൂട്ടമാനഭംഗം; പുരുഷനെ വെടിവച്ചുകൊന്നശേഷം സ്ത്രീകളെ ആക്രമിച്ചു

uttar pradesh rape crime scene യമുന എക്സ്പ്രസ് ഹൈവേയിൽ കൊലപാതകവും കൂട്ടമാനഭംഗവും നടന്ന സ്ഥലത്ത് ഗ്രാമവാസികൾ.

ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽനിന്നുള്ള അക്രമസംഭവങ്ങൾ അവസാനിക്കുന്നില്ല. യമുന എക്സ്പ്രസ് ഹൈവേയിൽ കാറിൽ യാത്ര ചെയ്ത കുടുംബത്തിലെ പുരുഷനെ വെടിവച്ചുകൊന്ന അക്രമിസംഘം നാലു സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കി. മുസാഫർ നഗറിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളും തോക്കിൻമുനയിൽ മാനഭംഗത്തിനിരയായി.

നോയിഡയിൽനിന്നു 60 കിലോമീറ്റർ അകലെ യമുന എക്സ്പ്രസ് ഹൈവേയിൽ ജുവാർ-ബുലന്ത്ഷെഹർ റോഡിലാണു വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ കൊള്ളയും കൂട്ടമാനഭംഗവും നടന്നത്. നാലു സ്ത്രീകൾ ഉൾപ്പെട്ട എട്ടംഗ സംഘം ബുലന്ദ്ഷെഹറിലെ ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച ശേഷം മടങ്ങുമ്പോൾ സബോട്ട ഗ്രാമത്തിൽ വച്ചായിരുന്നു സംഭവം.

ഹൈവേയിൽ ഉണ്ടായിരുന്ന അക്രമികൾ കാറിന്റെ ടയറുകൾക്കു നേരെ നിറയൊഴിച്ചു. ടയർ പഞ്ചറായതു കണ്ടു കാറിലുള്ളവർ പുറത്തിറങ്ങിയപ്പോൾ സംഘം കാറിനടുത്തെത്തി 40,000 രൂപയും സ്വർണാഭരണവും കവർന്നു. അക്രമികൾ കാറിലെ സ്ത്രീകൾക്കു നേരെ തിരിഞ്ഞതു ചോദ്യം ചെയ്ത ഷക്കീൽ ഖുറൈഷിയെ സംഘം വെടിവച്ചുവീഴ്ത്തി. തുടർന്നു തോക്കിൻമുനയിൽ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയായിരുന്നു.

ഷക്കീലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേ പാതയിൽ കഴിഞ്ഞ ജൂലൈയിൽ കാറിൽ യാത്ര ചെയ്ത അമ്മയും പെൺകുട്ടിയും കൂട്ടമാനഭംഗത്തിനിരയായിരുന്നു. അക്രമികൾക്കു വേണ്ടി തിരച്ചിൽ ഊർജിതമാക്കി. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കു വിധേയരാക്കി.

ഇതേസമയം, മുസാഫർനഗറിനു സമീപം മൻസുർപുരിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ഒരു സംഘം യുവാക്കൾ കൂട്ടമാനഭംഗത്തിനിരയാക്കി. തിങ്കളാഴ്ച നടന്ന സംഭവത്തിൽ പ്രതികളായ നാലുപേരെ കസ്റ്റഡിയിലെടുത്തു.

റേഷൻ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയാണു മാനഭംഗത്തിനിരയായത്. ഷാംലിയിൽ പീഡനശ്രമം ചെറുത്ത മുപ്പതുകാരിക്കു വെടിയേറ്റു. യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.