സഹാറൻപുർ (യുപി) ∙സഹാറൻപുരിൽ വർഗീയ സംഘട്ടനങ്ങൾക്കിരയായവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്ക് അധികൃതർ അനുമതി നിഷേധിച്ചെങ്കിലും അദ്ദേഹം ജില്ലാ അതിർത്തിയിലെത്തി ബന്ധപ്പെട്ടവരോടു സംസാരിച്ചു. അവർക്ക് നീതി ലഭ്യമാക്കാൻ തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പുനൽകി.
ഇന്ത്യയിൽ പാവങ്ങൾക്കും ദുർബലർക്കും യാതൊരു സ്ഥാനവുമില്ലാതായെന്ന് രാഹുൽ പിന്നീട് ട്വിറ്ററിൽ കുറിച്ചു. ദലിതർ ചവിട്ടിമെതിക്കപ്പെടുന്നു. യുപിയിൽ മാത്രമല്ല ഈ സ്ഥിതി. ഇന്ത്യയൊട്ടാകെയുണ്ട്. സംഭവത്തെപ്പറ്റി നിഷ്പക്ഷാന്വേഷണം വേണം. സമാധാനത്തിനും സാഹോദര്യത്തിനും ശ്രമം ഉണ്ടാവണം.– അദ്ദേഹം ആവശ്യപ്പെട്ടു. ഠാക്കൂർ ദലിത് സംഘട്ടനത്തിൽ സഹാറൻപുരിൽ 58 വീടുകൾ അഗ്നിക്കിരയാക്കിയിരുന്നു.