പട്‌ന∙ പശുവിറച്ചി ഭക്ഷിച്ചതിന് അറസ്‌റ്റിലായവരെ വിട്ടുകൊടുക്കണമെന്ന ആവശ്യം നിരാകരിച്ചതിനു പൊലീസിനു നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. ബിഹാറിൽ പശ്‌ചിമ ചമ്പാരൻ ജില്ലയിലെ ദൂമ്ര ഗ്രാമത്തിലാണു സംഭവം. പശുവിറച്ചി കഴിച്ചെന്നു കരുതുന്ന ഗ്രാമവാസികളായ ഏഴു പേരെയാണു പൊലീസ് അറസ്‌റ്റ് ചെയ്‌തത്. തൊട്ടുപിന്നാലെയാണു മുളവടികളുമായി ഒരു സംഘം ഗ്രാമവാസികൾ സ്‌റ്റേഷനിലെത്തിയത്.
പൊലീസ് പിടിച്ചവരെ വിട്ടുനൽകണമെന്നും ശിക്ഷ തങ്ങൾ നടപ്പാക്കാമെന്നുമായിരുന്നു അവരുടെ വാദമെന്നു ചനപാത്തിയ പൊലീസ് എസ്‌എച്ച്‌ഒ രാജേഷ് ഝാ പറയുന്നു. ആവശ്യം പൊലീസ് നിരാകരിച്ചതോടെ ജനക്കൂട്ടം പൊലീസിനു നേരെ കല്ലെറിഞ്ഞു. അറസ്‌റ്റിലായവരിൽ ഒരാളായ മുഹമ്മദ് ഷഹാബുദ്ദീന്റെ വീടുതകർക്കാനും ശ്രമമുണ്ടായി. എന്നാൽ പൊലീസ് ഇതു തടഞ്ഞു. ബജ്‍റങ് ദൾ പ്രവർത്തകരാണു സംഭവത്തിനു പിന്നിലെന്നാണു പൊലീസ് സംശയിക്കുന്നത്.