Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്‌കൂൾ വാർഡന്റെ ക്രൂരത; തിളച്ച എണ്ണ പെൺകുട്ടികളുടെ കയ്യിലൊഴിച്ചു

പട്‌ന ∙ മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്ന് ആരോപിച്ച് സർക്കാർ സ്‌കൂളിലെ വാർഡൻ പെൺകുട്ടികളുടെ കയ്യിൽ തിളച്ച എണ്ണയൊഴിച്ചു. ബിഹാറിലെ ബഗുസരായ് ജില്ലയിലെ നുരുലാപുരിലുള്ള കസ്‌തൂർബ ആവാസിയ വിദ്യാലയത്തിലാണു ക്രൂരത അരങ്ങേറിയത്. കഴിഞ്ഞ 17നു തന്റെ ഫോൺ കാണാതായതോടെ സ്‌കൂൾ വാർഡൻ കഹ്‌ഖാഷ നാസ്, സ്‌കൂളിൽ താമസിച്ചു പഠിക്കുന്ന പെൺകുട്ടികളെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. കുറ്റം സമ്മതിക്കാൻ കുട്ടികൾ തയാറാവാത്തതിൽ ക്ഷുഭിതയായ വാർഡൻ, തിളച്ച എണ്ണ കയ്യിലൊഴിച്ചെന്നാണു പരാതി.

പൊള്ളലേറ്റു കുട്ടികൾ നിലവിളിച്ചതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചു ചികിൽസ നൽകി. മന്ത്രവാദിയെ കൊണ്ടുവന്നു ഭീഷണിപ്പെടുത്തി സത്യം തെളിയിക്കാൻ വാർഡൻ ശ്രമിച്ചതായും വിദ്യാർഥിനിയായ മനീഷ കുമാരി പറയുന്നു. സ്‌കൂളിലെ ഒരു ജീവനക്കാരൻ രക്ഷിതാക്കൾക്കു വിവരം നൽകിയതോടെയാണു സംഭവം പുറത്തറിയുന്നത്. ഇന്നലെ രക്ഷിതാക്കളും നാട്ടുകാരും സംഘടിച്ചെത്തി സ്‌കൂളിനു മുന്നിൽ പ്രതിഷേധിച്ചു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ രവികുമാർ റാം സ്‌കൂൾ വാർഡനു നോട്ടിസ് നൽകി.