പഞ്ച്കുള ∙ മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ വളർത്തുമകൾ ഹണിപ്രീത് ഇൻസാൻ എന്ന പ്രിയങ്ക തനേജയെ (36) കോടതി ആറു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഗുർമീതിനെതിരെ കോടതിവിധി വന്നതിനെ തുടർന്നു പഞ്ച്കുളയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിനു നേതൃത്വംനൽകിയെന്ന കേസിലാണു ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്. ഒരു മാസത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ചൊവ്വാഴ്ചയാണു ഹരിയാന പൊലീസ് പിടികൂടിയത്.
പതിനാലു ദിവസത്തെ കസ്റ്റഡിയാണു പൊലീസ് ആവശ്യപ്പെട്ടതെങ്കിലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആറു ദിവസമേ അനുവദിച്ചുള്ളൂ. താൻ നിരപരാധിയാണെന്നു കൂപ്പുകൈകളും നിറകണ്ണുകളുമായി ഹണിപ്രീത് കോടതിയോടു പറഞ്ഞു.
ഇവർക്കൊപ്പം പിടിയിലായ സുഖ്ദീപ് കൗർ എന്ന സ്ത്രീയെയും ആറു ദിവസത്തേക്കു റിമാൻഡ് ചെയ്തു.