മുംബൈ ∙ വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസ് വായ്പാത്തട്ടിപ്പു കേസിൽ വീഴ്ച വരുത്തിയ ബാങ്ക് ഉദ്യോഗസ്ഥർ, ഡയറക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി വരും. ഗുരുതര കുറ്റങ്ങൾ അന്വേഷിക്കുന്ന ഓഫിസ് (എസ്എഫ്ഐഒ) തട്ടിപ്പുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെക്കുറിച്ചു സർക്കാരിനു റിപ്പോർട്ട് നൽകി.
എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്ന് 9000 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ പ്രതിസന്ധിയിലായ കിങ്ഫിഷർ എയർലൈൻസ് 2012ൽ പ്രവർത്തനം നിർത്തി. ഉടമ വിജയ് മല്യ രാജ്യം വിടുകയും ചെയ്തു. ബാങ്ക്, സർക്കാർ ഉദ്യോഗസ്ഥർ ഒത്തുകളിച്ചു ക്രമവിരുദ്ധമായി വൻതുക വായ്പ നൽകുകയും അത് ഈടാക്കാതെ മല്യയ്ക്കു രക്ഷപ്പെടാൻ അവസരമൊരുക്കുകയും ചെയ്തതായി എസ്എഫ്ഐഒ റിപ്പോർട്ടിലുണ്ട്. ബാങ്കുകൾ നൽകിയ കേസിൽ ഇവിടെയും മല്യ ഇപ്പോഴുള്ള ബ്രിട്ടനിലും നടപടികൾ പുരോഗമിക്കുന്നു.