Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രപതിയും ശരിവച്ചു; ഡൽഹിയിൽ 20 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

aap-kejriwal

ന്യൂഡൽഹി ∙ ഇരട്ടപ്പദവിയുടെ പേരിൽ 20 ആം ആദ്മി പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാർശ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അംഗീകരിച്ചു. കമ്മിഷന്റെ ശുപാർശ കണക്കിലെടുത്ത് എംഎൽഎമാരെ അയോഗ്യരാക്കുകയാണെന്നു രാഷ്ട്രപതി വ്യക്തമാക്കി. അയോഗ്യത അംഗീകരിച്ചുള്ള രാഷ്ട്രപതിയുടെ വാക്കുകൾ ഉദ്ധരിച്ചു കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനമിറക്കി. ഇതോടെ, രാജ്യതലസ്ഥാനത്ത് 20 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങി.

അയോഗ്യരാക്കാനുള്ള നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണു പാർട്ടിയുടെ തീരുമാനം. രാഷ്ട്രപതിയുടെ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യത്തിന് അപകടവുമാണെന്ന് ആം ആദ്മി പാർട്ടി വക്താവ് അശുതോഷ് പ്രതികരിച്ചു. തീരുമാനമെടുക്കുംമുൻപു തങ്ങളുടെ ഭാഗംകൂടി രാഷ്ട്രപതി കേൾക്കണമായിരുന്നുവെന്ന് അയോഗ്യരുടെ പട്ടികയിലുള്ള എംഎൽഎ അൽക്ക ലാംബ പറഞ്ഞു.

പാർലമെന്ററി സെക്രട്ടറിമാരായി 2015ൽ നിയമിതരായ എംഎൽഎമാർ ഇരട്ടപ്പദവിയുടെ പരിധിയിൽ വരുമെന്നുകാട്ടിയാണ് ഇവരെ അയോഗ്യരാക്കാൻ കമ്മിഷൻ വെള്ളിയാഴ്ച രാഷ്ട്രപതിയോടു ശുപാർശ ചെയ്തത്. ശുപാർശയ്ക്കു രാഷ്ട്രപതി പച്ചക്കൊടി കാട്ടിയതോടെ, നിയമസഭയിൽ ആം ആദ്മി പാർട്ടിയുടെ അംഗബലം 47 ആയി കുറഞ്ഞു. കേവല ഭൂരിപക്ഷത്തിനു വേണ്ടതു 35 ആയതിനാൽ, നിലവിൽ സർക്കാരിനു ഭീഷണിയില്ല.

കമ്മിഷൻ നടപടി ചോദ്യംചെയ്ത് ആം ആദ്മി എംഎൽഎമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. തങ്ങളുടെ ഭാഗംകൂടി കേട്ടശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ നടപടി സ്വീകരിക്കാൻ പാടുള്ളൂവെന്നു രാഷ്ട്രപതിയെ നേരിൽ കണ്ട് അഭ്യർഥിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതിനു പിന്നാലെയാണു കോവിന്ദിന്റെ നടപടി. ഗുജറാത്ത് പര്യടനത്തിലുള്ള കോവിന്ദ് നാളെ മാത്രമേ ഡൽഹിയിൽ തിരിച്ചെത്തൂ.