മുംബൈ ∙ സ്വപ്നങ്ങൾ വിൽക്കുകയായിരുന്നു കഴിഞ്ഞ സർക്കാരുകളെന്നും എന്നാൽ, പദ്ധതികൾ നടപ്പാക്കുകയാണു തന്റെ ശൈലിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിലെ പുതിയ രാജ്യാന്തര വിമാനത്താവളത്തിനു നവിമുംബൈയിൽ ശിലയിടുകയായിരുന്നു അദ്ദേഹം.
‘20 വർഷം മുൻപു പ്രഖ്യാപിച്ചതാണു നവിമുംബൈ വിമാനത്താവള പദ്ധതി. എന്നാൽ, പല അനുമതികൾക്കായുള്ള കാലതാമസത്തെത്തുടർന്നു ഫയലിൽ ഉറങ്ങുകയായിരുന്നു. ഇതുപോലെ മുൻ സർക്കാരുകൾ പ്രഖ്യാപിച്ച് ഇരുപതോ, മുപ്പതോ വർഷം പിന്നിട്ട പദ്ധതികൾ പലതും ഇപ്പോഴും കടലാസിലാണ്. പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നതല്ല, പ്രഖ്യാപിച്ചവ നടപ്പാക്കുക കൂടി ചെയ്യുന്നതാണ് എന്റെ ശൈലി.’ കഴിഞ്ഞകാല സർക്കാരുകളുടെ പിഴവുകൾ തിരുത്തി, അവരുടെ സംസ്കാരത്തിൽ നിന്നു രാജ്യത്തെ മുക്തമാക്കാനുള്ള ശ്രമത്തിലാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ച് ആഗോളവൽകരണം ഇപ്പോഴാണ് യാഥാർഥ്യമായത്. വ്യോമയാന നയം ഉൾപ്പെടെ വിപ്ലവകരമായ പല മാറ്റങ്ങൾക്കും തുടക്കമിട്ടുകഴിഞ്ഞു. വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം കൂടി. ഇതു സമ്പദ്ഘടനയ്ക്കു കരുത്തേകും. നവിമുംബൈ ജവഹർലാൽ നെഹ്റു തുറമുഖത്തെ നാലാമത്തെ കണ്ടെയ്നർ ടെർമിനലിന്റെ ഉദ്ഘാടനവും ഇതേവേദിയിൽ പ്രധാനമന്ത്രി നിർവഹിച്ചു.