ന്യൂഡൽഹി ∙ താനുൾപ്പെടെയുള്ള ദശലക്ഷക്കണക്കായ പിന്നാക്കക്കാർക്കു പ്രചോദനമായത് ബി.ആർ.അംബേദ്കറാണെന്നും അദ്ദേഹത്തെ പരിഹസിക്കാനും ഉന്നതി തടയാനും പലരും ശ്രമിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നത്തെ പുതിയ ഇന്ത്യ നിർധനരുടേതും പിന്നാക്കക്കാരുടേതുമാണെന്നും ‘മൻ കി ബാത്’ റേഡിയോ പ്രഭാഷണത്തിൽ മോദി പറഞ്ഞു.
കാർഷികോൽപന്നങ്ങൾക്ക് ഉൽപാദനച്ചെലവിന്റെ ഒന്നര ഇരട്ടി മിനിമം താങ്ങുവിലയായി നൽകുമെന്ന ബജറ്റ് പ്രഖ്യാപനം ആവർത്തിച്ച പ്രധാനമന്ത്രി, മഹാവീർ ജയന്തി, ഹനുമാൻ ജയന്തി, ഈസ്റ്റർ ആശംസകളും നേർന്നു. പ്രഭാഷണത്തിന്റെ ഏറിയ പങ്കും അംബേദ്കറെക്കുറിച്ചുള്ള പരാമർശങ്ങൾക്കു നീക്കിവച്ച മോദി, അദ്ദേഹമാണ് ഇന്ത്യയെ വ്യവസായവത്കരണത്തിന്റെ ഊർജകേന്ദ്രമായി സ്വപ്നം കണ്ടതെന്നും അഭിപ്രായപ്പെട്ടു. അംബദ്കറുടെ കാഴ്ചപ്പാടുകളാണ് നദീതട പദ്ധതികളും ജല കമ്മിഷനും രൂപീകരിക്കാൻ പ്രചോദനമായത്.
മോദി യോഗ: ത്രിമാന അനിമേഷൻ വിഡിയോ
താൻ യോഗ അധ്യാപകനല്ല, യോഗ ചെയ്യുന്നയാൾ മാത്രമാണെന്നു മോദി. എന്നാൽ, തന്നെ പലരുമിപ്പോൾ യോഗ അധ്യാപകനായി കാണുന്നു. താൻ യോഗ ചെയ്യുന്നതു ചിത്രീകരിച്ചുള്ള ത്രിമാന അനിമേഷൻ വിഡിയോകൾ ഇറങ്ങുന്നുണ്ട്. അവ താൻ പങ്കുവയ്ക്കും. അവ ഉപയോഗിച്ച് പ്രാണായാമവും യോഗാസനങ്ങളും ഒരുമിച്ചു ചെയ്യാമെന്നും രാജ്യാന്തര യോഗ ദിനതയാറെടുപ്പുകൾ പരാമർശിച്ച് മോദി പറഞ്ഞു.