ബെംഗളൂരു ∙ അനധികൃത സ്വത്തുകേസിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്ക് എസി, കട്ടിൽ, മെത്ത എന്നിവയോ പ്രത്യേക ശുചിമുറിയോ വാട്ടർ ഹീറ്ററോ അനുവദിച്ചിട്ടില്ലെന്ന് ജയിൽ ഡിഐജി. വിവരാവകാശ നിയമപ്രകാരം ചെന്നൈയിലെ അഭിഭാഷകൻ സമർപ്പിച്ച അപേക്ഷയ്ക്കു നൽകിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്.
ഒരു ടിവി മാത്രമാണ് അധികമായി നൽകിയിട്ടുള്ളത്. ശശികലയോ കൂട്ടുപ്രതി ഇളവരശിയോ ചെന്നൈ സെൻട്രൽ ജയിലിലേക്ക് മാറ്റം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടില്ലെന്നും ഡിഐജി വ്യക്തമാക്കി. എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി.ദിനകരൻ ശശികലയെ സന്ദർശിച്ചിരുന്നു. കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടതായും മറുപടിയിലുണ്ട്.