തലശ്ശേരി∙ നഗരമധ്യത്തിൽ യുവാവിനെ ഭാര്യാപിതാവ് നടുറോഡിൽ വെട്ടിക്കൊന്നു. ചിറക്കര ഗണേഷ് എൻജിനീയറിങ്ങിനു സമീപം ചന്ദ്രി വില്ലയിൽ കെ.കെ.രാജേന്ദ്രന്റെയും രഞ്ജിനിയുടെയും മകൻ സന്ദീപ്(28) ആണു വെട്ടേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു യുവാവിന്റെ ഭാര്യാപിതാവ് കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർക്കുളം തിരുമംഗലത്ത് ഹൗസിൽ പ്രേമരാജിനെ(57) പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബവഴക്കാണ് സംഭവത്തിനു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. എടിഎമ്മിൽ പണം നിറയ്ക്കുന്ന സ്വകാര്യ സെക്യൂരിറ്റി സർവീസിലെ ജീവനക്കാരനാണ് സന്ദീപ്. പ്രതി പ്രേമരാജ് കോഴിക്കോട്ട് ചുമട്ടുതൊഴിലാളിയാണ്. ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണ് സംഭവം.
സന്ദീപിന്റെ വീട്ടിലെത്തിയ പ്രേമരാജൻ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി 50മീറ്റർ അകലെ തലശ്ശേരി –വളവുപാറ റോഡിൽ എത്തിച്ച് കയ്യിൽ കരുതിയ കത്തി കൊണ്ടു വെട്ടുകയായിരുന്നു. ഒറ്റവെട്ടിനു നിലത്തു വീണ സന്ദീപിനെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഓട്ടോറിക്ഷയിൽ കയറ്റി ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതിയെ നാട്ടുകാർ തന്നെയാണ് പൊലീസിൽ ഏൽപിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന്. നിനിഷയാണ് സന്ദീപിന്റെ ഭാര്യ. മൂന്നു വയസ്സുള്ള വൈഗ മകളാണ്.