തിരുവനന്തപുരം∙ ഫസൽ വധക്കേസിൽ ഭരണഘടനാ ലംഘനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുക്കാൻ സിബിഐ തയാറാകണമെന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. കേസിൽ തുടരന്വേഷണമില്ലെന്ന കോടതിവിധി നിയമ സംവിധാനത്തോടുള്ള വിശ്വാസം ഉയർത്തുന്നതാണ്.
ഉത്തരവാദിത്തം ആർഎസ്എസിനു മേൽ കെട്ടിവയ്ക്കാനുള്ള സിപിഎം–പൊലീസ് ഗൂഢാലോചന ഇതോടെ തകർന്നു. മുഖ്യമന്ത്രി ഉൾപ്പെട്ട ഉന്നത സിപിഎം നേതൃത്വം പൊലീസുമായി ഗൂഢാലോചന നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസിനും മുൻ ഡിജിപി ലോകനാഥ് ബെഹ്റയ്ക്കും ഇതിൽ പങ്കുണ്ട്.
പൊലീസിന്റെ വാദം അംഗീകരിക്കാൻ കോടതി തയാറായെങ്കിൽ, അതു നീതിന്യായ വ്യവസ്ഥയുടെ മരണമണി ആകുമായിരുന്നു. മൂന്നു ദിവസത്തെ ക്രൂരമർദനത്തിനു ശേഷം വൻ പ്രലോഭനങ്ങളും സുബീഷിനു നൽകിയിരുന്നു. മർദനത്തിനിടെ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഡിവൈഎസ്പിമാർ ബന്ധപ്പെട്ടിട്ടുണ്ട്. ഇതെല്ലാം സുബീഷ് മജിസ്ട്രേറ്റിനു മുൻപാകെ വെളിപ്പെടുത്തി.
എന്നിട്ടും നേതാക്കൻമാരെ രക്ഷിക്കാൻ ഭരണം ഉപയോഗിച്ച സിപിഎമ്മിന്റെ മുഖംമൂടിയാണു കോടതി പിച്ചിച്ചീന്തിയത്. ഇതു തുറന്നുകാട്ടാനുള്ള നിയമപോരാട്ടം തുടരുമെന്നും കൃഷ്ണദാസ് പറഞ്ഞു.