തിരുവനന്തപുരം∙ സംസ്ഥാന ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് അടക്കം രണ്ടുപേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. 31നു ഹാജരാകാൻ രമേശിനു നോട്ടിസ് നൽകി.
ചെർപ്പുളശേരി കേരള മെഡിക്കൽ കോളജ് ചെയർമാൻ നാസറിനോട് 28നു ഹാജരായി മൊഴി നൽകാനും ആവശ്യപ്പെട്ടതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണം അവസാന ഘട്ടത്തിലാണ്. മൂന്നു മാസത്തിലേറെയായി പ്രാഥമിക അന്വേഷണം തുടരുകയാണ്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ബിജെപി അന്വേഷണ കമ്മിഷൻ അംഗങ്ങളായ കെ.പി.ശ്രീശൻ, എം.കെ.നസീർ, കോഴ നൽകിയെന്ന് ആരോപിച്ച എസ്.ആർ.മെഡിക്കൽ കോളജ് ഉടമ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എന്നിവരടക്കം പതിനഞ്ചിലേറെ പേരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കൽ കോളജിന് അംഗീകാരം വാങ്ങിത്തരാമെന്നു പറഞ്ഞു ബിജെപി നേതാക്കൾ 5.60 കോടി രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം.