കൊച്ചി ∙ വസ്തു ഇടപാടുകാരനായ രാജീവ് ചാലക്കുടിയിൽ കൊല്ലപ്പെട്ട കേസിൽ ഏഴാംപ്രതി അഡ്വ. സി.പി. ഉദയഭാനു ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. കൊലക്കുറ്റം ചുമത്താൻ കാരണങ്ങളില്ലെന്നും തനിക്കെതിരായ അന്വേഷണം പൂർത്തിയായതിനാൽ തുടർന്നു കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി.
കൊല്ലപ്പെട്ട രാജീവ് ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും മറ്റു പലർക്കും ശത്രുതയുണ്ടാകാമെന്നും ഹർജിയിൽ പറയുന്നു. മറ്റു പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ അഭിഭാഷകന്റെ പങ്കാളിത്തത്തെക്കുറിച്ചു കൂടുതൽ തെളിവു ശേഖരിക്കണമെന്നു പറഞ്ഞിരുന്നു. എന്നാൽ കൊലക്കുറ്റം, ഗൂഢാലോചന കുറ്റമുൾപ്പെട്ട വകുപ്പുകളുൾപ്പെടുത്തി പൊടുന്നനെ പ്രതിചേർക്കുകയായിരുന്നുവെന്ന് ആരോപിച്ചാണു ഹർജി. അഞ്ചും ആറും പ്രതികളായ ചക്കര ജോണി, രഞ്ജിത് എന്നിവർക്കു കോടതി ജാമ്യം നിഷേധിച്ചു.