തിരുവനന്തപുരം∙ ഓഖി ദുരന്തത്തിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരണമെന്നു ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം. വിഷമം നിറഞ്ഞ ക്രിസ്മസാണ് ഇത്തവണത്തേത്. ക്രിസ്മസ് കഴിഞ്ഞാലേ കണക്കു കൃത്യമായി പറയാൻ കഴിയൂ. ദുരന്തമുണ്ടായ ആദ്യ ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിലുണ്ടായ അമാന്തമാണു കൂടുതൽ പേർ കടലിൽ അകപ്പെടാൻ കാരണമായത്.
ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നില്ലെങ്കിൽ അതിനു തുല്യമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലത്തീൻ സഭയുടെ കണക്കുപ്രകാരം കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി 317 മത്സ്യത്തൊഴിലാളികൾ തിരിച്ചെത്താനുണ്ട്. തിരുവനന്തപുരത്തു നിന്നു ചെറുവള്ളങ്ങളിൽ പോയ 88 പേരെയും, വലിയ ബോട്ടുകളിൽ പോയ 44 പേരെയുംകുറിച്ചും വിവരമില്ല. കൊച്ചി, തൂത്തൂർ മേഖലയിൽ നിന്ന് 185 പേരെയും കാണാനുണ്ട്.