തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച ചക്ക ഇനി കേരള ജാക്ക് ഫ്രൂട്ട് എന്ന പേരിൽ വിപണിയിലെത്തുമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ. സംസ്ഥാനത്തിന്റെ പുറത്തുള്ള വിപണിയിലേക്കു കേരളത്തിൽ നിന്നുള്ള ചക്കയും ചക്കയുൽപ്പന്നങ്ങളും കേരള ജാക്ക് ഫ്രൂട്ട് എന്ന പേരിലാവും എത്തിക്കുകയെന്നും മന്ത്രി പറഞ്ഞു. മ്യൂസിയം മൃഗശാല വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചക്കപ്പൊന്ന് – ചക്ക വിളംബര കാർഷിക സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചതു വഴി രാജ്യാന്തര വിപണി സാധ്യതകളെല്ലാം കണ്ടെത്താൻ ശ്രമം നടത്തും. കേരളത്തിൽ വിളയുന്ന ചക്കയുടെ പ്രത്യേകതകൾ വിശദീകരിക്കുന്ന കുറിപ്പുകൾ കേരള ജാക്ക്ഫ്രൂട്ടിനൊപ്പം എത്തിക്കാനും പദ്ധതിയുണ്ട്. ചക്കയിൽ നിന്നുള്ള മറ്റു വിഭവങ്ങൾ തയാറാക്കുന്നതിനു വിശദമായി പദ്ധതി തയാറാക്കാനും തീരുമാനമായിട്ടുണ്ട്. മന്ത്രിമാരായ കെ.രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, കൃഷിവകുപ്പ് ഡയറക്ടർ എ.എം.സുനിൽകുമാർ, മ്യൂസിയം ഡയറക്ടർ കെ.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.