ബെയ്ജിങ്∙ ഇന്ത്യയെ ഉന്നമിട്ട് അറബിക്കടലിൽ സംയുക്ത നാവിക പരിശീലനത്തിന് ഒരുങ്ങി ചൈനയും പാക്കിസ്ഥാനും. ചൈനീസ് നാവികസേനയുടെയും പാക്കിസ്ഥാന്റെയും പടക്കപ്പലുകൾ അറബിക്കടലിൽ സംയുക്ത പരിശീലനം നടത്തുമെന്നു ചൈനീസ് സൈന്യം വ്യക്തമാക്കി. നാലു ദിവസത്തെ പരിശീലനത്തിനായി ചൈനയുടെ മൂന്നു പടക്കപ്പലുകൾ അടക്കമുള്ള സേനയാണ് എത്തിയിട്ടുള്ളത്.
നിയന്ത്രിത മിസൈൽ നശീകരണ കപ്പൽ 'ചാങ്ചുൻ', മിസൈൽശേഷിയുള്ള യുദ്ധക്കപ്പൽ ‘ജിൻസൗ’, യുദ്ധസാമഗ്രികളുടെയും മറ്റും വിതരണത്തിനുള്ള ‘ചൗഹുവാ’ എന്നീ കപ്പലുകളാണ് എത്തിയിട്ടുള്ളത്. ഇരുരാജ്യങ്ങളുടെയും നാവികസേനകളുടെ അഞ്ച് ഉപരിതല കപ്പലുകളും രണ്ട് ഹെലികോപ്ടറുകളും പരിശീലന പരിപാടിയിൽ പങ്കെടുക്കുമെന്നു ചൈനീസ് സേന അറിയിച്ചു.
പാക്കിസ്ഥാനുമായുള്ള ചൈനയുടെ ബന്ധം വളരുന്നതിനെ ഇന്ത്യ ആശങ്കയോടെ വീക്ഷിച്ചുവരുന്നതിനിടെയാണ്, നാലു ദിവസത്തെ പരിശീലനത്തിനും മറ്റുമായി ചൈനീസ് കപ്പലുകൾ കറാച്ചി തുറമുഖത്തെത്തിയത്. സംയുക്ത പരിശീലനത്തെ ഇന്ത്യ ഗൗരവത്തോടെയാണു കാണുന്നത്.
‘‘ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണ വളർത്താനും പരസ്പര വിശ്വാസം ഊട്ടി ഉറപ്പിക്കാനും ഈ സന്ദർശനം സഹായിക്കും. ഇരു രാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള ആശയവിനിമയം മേഖലയിൽ സ്ഥിരത കൊണ്ടുവരുന്നതിനും കാരണമാകും. ലോകസമാധാനത്തിനും പരസ്പര വളർച്ചയ്ക്കുള്ള അവസരവും ഇതുവഴി ഉണ്ടാകും.’’– ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി കമാൻഡർ സഹൻ ഹൂ പറഞ്ഞു.