കൊച്ചി∙ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ചുപേരുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. സാക്ഷികൾ സിനിമാ രംഗത്തുനിന്ന് ഉള്ളവരായതിനാൽ സ്വാധീനിക്കാൻ സാധ്യതയുണ്ട്. നടിയുടെ പരാതി പ്രകാരം ശ്രീനാഥ് ഭാസിലെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ, കേസിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്ന അഞ്ചുപേരുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. ഹണീ ബി ടു എന്ന സിനിമയില്‍ മറ്റൊരാളുടെ ശരീരം ചിത്രീകരിച്ചു തന്റേതെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് നടി നല്‍കിയ പരാതിയിലാണു കേസ്. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസില്‍ നടിയുടെ മൊഴി എടുത്തിരുന്നെങ്കിലും ജീന്‍ പോള്‍ ലാല്‍ അടക്കമുളളവരെ ചോദ്യം ചെയ്തിരുന്നില്ല.
സംവിധായകൻ ജീൻ പോൾ ലാൽ (29), നടൻ ശ്രീനാഥ് ഭാസി (29), സാങ്കേതിക പ്രവർത്തകരായ അനൂപ് വേണുഗോപാൽ (29), അനിരുദ്ധൻ (25) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണു കോടതി പരിഗണിക്കുന്നത്. നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീൻ പോൾ ലാൽ. നടിയുടെ പരാതിയിൽ സിനിമയുടെ സെൻസർ കോപ്പി പരിശോധിക്കാൻ പൊലീസ് നേരത്തെ തീരുമാനിച്ചിരുന്നു. സിനിമയിലെ സീൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണു നടി പരാതി നൽകിയത്.