Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിസ്ബുൽ മുജാഹിദീനെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തി യുഎസ്; കരുത്തു ചോരും

Syed-Salahuddin ഹിസ്ബുൽ മുജാഹിദീൻ തലവൻ സയിദ് സലാഹുദ്ദീൻ. (ചിത്രം: ദൂരദർശൻ ട്വിറ്റർ)

വാഷിങ്ടൻ ∙ ജമ്മു കശ്മീരിൽ വർഷങ്ങളായി ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീനെ യുഎസും ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഹിസ്ബുൽ തലവനും കുപ്രസിദ്ധ ഭീകരനുമായ സയ്യിദ് സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയിൽപ്പെടുത്തി രണ്ടു മാസം പിന്നിടും മുൻപാണ് സംഘടനയ്ക്കുള്ള ‘പണി’ വരുന്നത്. ഇതോടെ, ഭീകരസംഘടനകൾക്ക് യുഎസ് ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ ഹിസ്ബുൽ മുജാഹിദ്ദീനും ബാധകമാകും. ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ഹിസ്ബുൽ മുജാഹിദീനുമായി യുഎസ് പൗരൻമാർക്ക് സാമ്പത്തിക ഇടപാടുകൾക്കു വിലക്കു വരും. യുഎസിലെ ഹിസ്ബുലിന്റെ സ്വത്തുനിക്ഷേപങ്ങളും മരവിപ്പിക്കും.

അടുത്തിടെയായി കശ്മീർ മേഖലയിൽ സജീവമായി ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഹിസ്ബുൽ മുജാഹിദ്ദീന് വൻ തിരിച്ചടിയാണ് യുഎസിന്റെ തീരുമാനം. ആക്രമണങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ സംഘടനയുടെ കരുത്തു ചോർത്തുന്നതാണ് ഈ തീരുമാനമെന്ന് യുഎസ് അധികൃതർ വിശദീകരിച്ചു.

കശ്മീരിലെ ജനങ്ങളുടെ ശബ്ദമായി ഹിസ്ബുൽ മുജാഹിദീനെ വിശേഷിപ്പിച്ചു വരുന്ന പാക്കിസ്ഥാനും യുഎസ് തീരുമാനം തിരിച്ചടിയാണ്. ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് മുൻ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫും സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയും തുടർച്ചയായി പ്രസ്താവനകൾ നടത്തിയിരുന്നു. 1989ൽ രൂപീകൃതമായ ഹിസ്ബുൽ മുജാഹിദീൻ, കശ്മീരിൽ പ്രവർത്തിക്കുന്ന ഏറ്റവും വലുതും പഴക്കമുള്ളതുമായ ഭീകരസംഘടനയാണ്. കശ്മീരിൽ നടന്നിട്ടുള്ള ഒട്ടേറെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ ഈ സംഘടനയാണ്.

ഹിസ്‌ബുൽ ഇനി ഭീകര സംഘടന, സലാഹുദ്ദീൻ ആഗോള ഭീകരനും

ഇക്കഴിഞ്ഞ ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിനെത്തിയ അവസരത്തിലാണ് ഹിസ്ബുൽ തലവൻ സയ്യിദ് സലാഹുദ്ദീനെ (71) യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു മണിക്കൂറുകൾക്കു മുൻപായിരുന്നു ഇത്. പാക്കിസ്ഥാനു കനത്ത തിരിച്ചടിയായി വിശേഷിപ്പിക്കപ്പെട്ട ഈ തീരുമാനത്തിന് രണ്ടു മാസം പ്രായമാകുമ്പോഴാണ് അടുത്ത തിരിച്ചടിയായി സംഘടനയെയും ഭീകര പട്ടികയിൽപ്പെടുത്തിയത്.

കശ്മീരിൽനിന്നുള്ള സലാഹുദ്ദീൻ (യഥാർഥ പേര് മുഹമ്മദ് യൂസുഫ് ഷാ) രണ്ടു ദശകത്തിലേറെയായി പാക്കിസ്ഥാൻ ആസ്ഥാനമാക്കിയാണു പ്രവർത്തിക്കുന്നത്. കശ്മീരിലെ ബദ്ഗാമിൽ നിന്നുള്ള സലാഹുദീൻ 1987ൽ നിയമസഭയിലേക്കു മത്സരിച്ചു തോറ്റ ശേഷമാണ് തീവ്രവാദത്തിലേക്കു തിരിഞ്ഞത്.