Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനുഷിയുടെ ഏറ്റവും വലിയ പ്രചോദനം; അതായിരുന്നു കിരീടത്തിലേക്കുള്ള ഉത്തരം

Manushi With Parents മാതാപിതാക്കൾക്കൊപ്പം മാനുഷി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം.

സാന്യ സിറ്റി (ചൈന)∙ ഒൻപതു വർഷം മുൻപ് ഏതാനും പോയിന്റുകളുടെ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് ലോകസുന്ദരിപ്പട്ടം നഷ്ടമാകുന്നത്. അന്ന് മലയാളി പാർവതി ഓമനക്കുട്ടൻ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരി ലോകസുന്ദരി മത്സര വേദിയിൽ അഭിമാന നേട്ടത്തിന് അർഹയാകുന്നത്.

Manushi-Chhillar മാനുഷി ചില്ലറിനെ വിജയിയായി പ്രഖ്യാപിച്ച് മിസ് വേൾഡ് ഔദ്യോഗിക ട്വിറ്റർ പേജിൽ വന്ന ട്വീറ്റ്.

ആദ്യമായി ലോകസുന്ദരിപ്പട്ടം ഇന്ത്യയ്ക്കു വേണ്ടി നേടിയ റീത്ത ഫാരിയ മെഡിക്കൽ വിദ്യാർഥിയായിരുന്നു. വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു മെഡിക്കൽ വിദ്യാർഥിനിയിലൂടെ ഇന്ത്യയ്ക്കു കിരീടനേട്ടം. മിസ് വേൾഡ് പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. 

‘ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി? എന്തുകൊണ്ട്?’ എന്ന അവസാന റൗണ്ടുകളിലൊന്നിലെ കുഴപ്പിക്കുന്ന ചോദ്യത്തിനുള്ള  ഉത്തരമാണ് മാനുഷിയുടെ കിരീടനേട്ടത്തിലേക്കുള്ള വഴികാട്ടിയായത്. ‘അമ്മ’ എന്നായിരുന്നു അതിനുള്ള ഉത്തരം. ‘എന്റെ ഏറ്റവും വലിയ പ്രചോദനം അമ്മയാണ്. പണമായെന്നല്ല, സ്നേഹമായും ആദരവായും ഏറ്റവുമധികം പ്രതിഫലം ലഭിക്കേണ്ട ജോലി അമ്മയുടേതാണ്’– ഇതായിരുന്നു മാനുഷിയുടെ മറുപടി. വിജയിയെ പ്രഖ്യാപിക്കാൻ വിധികർത്താക്കൾക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

1966ൽ റീത്ത ഫാരിയയാണ് ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്നത്. അതിനു ശേഷം ഐശ്വര്യ റായ്(1994), ഡയാന ഹെയ്ഡൻ(1997), യുക്താമുഖി (1999), പ്രിയങ്ക ചോപ്ര(2000) എന്നിവർ ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ചു.

അറുപത്തിയേഴാമത് മിസ് വേൾഡ് കിരീടമാണ് മാനുഷി സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ ലോകസുന്ദരി മിസ് പ്യൂർ‌ട്ടറിക്ക സ്റ്റെഫാനിയാണ് മാനുഷിയെ കിരീടം ചൂടിച്ചത്. കുടുംബാംഗങ്ങളെ ഉൾപ്പെടെ സാക്ഷിയാക്കിയായിരുന്നു മാനുഷിയുടെ കിരീടനേട്ടം. 

ഡോക്ടർമാരാണ് മാനുഷിയുടെ മാതാപിതാക്കൾ. ഡൽഹിയിലെ സെന്റ് തോമസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നിലവിൽ ഭഗത് ഫൂൽ സിങ് ഗവ.മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ്.