Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിടുവായത്തം നിർത്തിയില്ലെങ്കിൽ എല്ലാം വെളിപ്പെടുത്തും: ഉദ്ധവിന് റാണെയുടെ ഭീഷണി

Narayan Rane

മുംബൈ ∙ അതുമിതും വിളിച്ചുപറയുന്നത് നിർത്തിയില്ലെങ്കിൽ ‘എല്ലാം’ വെളിപ്പെടുത്തുമെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുൻ ശിവസേനാ നേതാവുമായ നാരായൺ റാണെ രംഗത്ത്. ഉദ്ധവും കുടുംബവും ബാൽ താക്കറെയെ മാനസികമായി പീഡിപ്പിക്കുന്നത് താൻ നേരിട്ടു കണ്ടിട്ടുണ്ടെന്നും വായ പൂട്ടിയില്ലെങ്കിൽ എല്ലാം തുറന്നുപറയുമെന്നും നാരായൺ റാണെ വ്യക്തമാക്കി.

ബാൽ താക്കറെയെ താൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന ഉദ്ധവ് താക്കറെയുടെ ആരോപണത്തിന് മറുപടി പറയുമ്പോഴാണ് നാരായൺ റാണെ മറുവെടി പൊട്ടിച്ചത്. ഉദ്ധവും കുടുംബവും എങ്ങനെയാണ് ബാലാസാഹിബിനെ (ബാൽ താക്കറെ) പീഡിപ്പിച്ചിരുന്നതെന്ന് കണ്ണുകൊണ്ട് കണ്ടിട്ടുള്ളയാളാണ് ഞാൻ. എനിക്കെതിരായ ഗൂഢാലോചനയും വിടുവായത്തവും അവസാനിപ്പിച്ചില്ലെങ്കിൽ എല്ലാം വെളിപ്പെടുത്തും – നാരായൺ റാണെ പറഞ്ഞു.

ബാലാസാഹബ് ജീവനോടെയിരുന്നപ്പോൾ ഒരുതരത്തിലും അദ്ദേഹത്തെ ഞാൻ ബുദ്ധിമുട്ടിച്ചിട്ടില്ല. എന്നാൽ അദ്ദേഹം സ്വവസതിയിൽ അനുഭവിച്ച പല കാര്യങ്ങൾക്കും ഞാൻ സാക്ഷിയാണ്. ബാൽ താക്കറെയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും റാണെ പറഞ്ഞു.

റാണെയ്ക്കെതിരെ നടപടിയെടുക്കാൻ ഭരണകക്ഷിയായ ബിജെപിക്കുമേൽ ശിവസേന സമ്മർ‌ദം ചെലുത്തുന്നുവെന്ന ആരോപണങ്ങൾക്കിടെയാണു വെളിപ്പെടുത്തൽ‌. ഒരു കാലത്ത് ബാൽ താക്കറെയുടെ വിശ്വസ്തനായിരുന്ന റാണെ പാർട്ടി വിട്ട് കോൺഗ്രസിലെത്തി. പിന്നീട് കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് മഹാരാഷ്ട്ര സ്വാഭിമാൻ പാർട്ടി രൂപീകരിച്ചു. നിലവിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിനൊപ്പമാണ് റാണെയുടെ പാർട്ടി.