കാരക്കസ്∙ അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള വെനസ്വേലൻ പ്രഡിഡന്റ് നിക്കോളസ് മദുറോയുടെ നീക്കങ്ങൾ ഒരു പടികൂടി കടന്നു. അടുത്തവർഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷ പാർട്ടികളെ പ്രസിഡന്റ് വിലക്കി. ഞായറാഴ്ച നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ പങ്കെടുക്കാത്ത കക്ഷികളെ വിലക്കുകയാണെന്നാണു വിശദീകരണം. തിരഞ്ഞെടുപ്പ് സംവിധാനം പക്ഷപാതപരമായി പെരുമാറുകയാണെന്ന് ആരോപിച്ച് ജസ്റ്റ്സ് ഫസ്റ്റ്, പോപ്പുലർ വിൽ, ഡെമോക്രാറ്റിക് ആക്‌ഷൻ പാർട്ടികളും നേതാക്കൻമാരും വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു.
എന്നാൽ രാഷ്ട്രീയ ഭൂപടത്തിൽനിന്നു പ്രതിപക്ഷ പാർട്ടികൾ അപ്രത്യക്ഷമായെന്നു ഞായറാഴ്ച നടത്തിയ പ്രസംഗത്തിൽ മദുറോ വ്യക്തമാക്കി. വെനസ്വേലയിലെ തിരഞ്ഞെടുപ്പ് സംവിധാനം വിശ്വാസയോഗ്യമാണ്. ഇന്നു ബഹിഷ്കരിച്ച പാർട്ടിക്ക് ഇനി തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാകില്ലെന്നും മദുറോ കൂട്ടിച്ചേർത്തു.
300ൽ അധികം നഗരങ്ങളുടെ മേയർമാരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പു ബഹിഷ്കരിക്കുകയാണെന്ന് ഒക്ടോബറിൽത്തന്നെ മൂന്നു പ്രധാന പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചിരുന്നു.