Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്കുനേരെ പുരോഹിതർ നടത്തുന്ന പീഡനങ്ങളെ അപലപിച്ച് മാർപാപ്പ

pope-francis-chile ഫ്രാൻസിസ് മാർപ്പാപ്പ ചിലെ സന്ദർശനത്തിനിടെ.

സാന്റിയാഗോ∙ ക്രൈസ്തവ പുരോഹിതന്മാരില്‍നിന്നു കുട്ടികള്‍ക്കു നേരെയുണ്ടായ പീഡനങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ചിലെയില്‍ വച്ചാണ് ഇക്കാര്യത്തില്‍ തന്റെ ആദ്യ പരസ്യ പ്രതികരണം നടത്തിയത്. കുട്ടികള്‍ക്കുനേരെയുണ്ടാകുന്ന ഇത്തരം അക്രമങ്ങളില്‍ താന്‍ അങ്ങേയറ്റം ദു:ഖിതനാണ്. സഭയ്ക്ക് അങ്ങേയറ്റം അപമാനകരമായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ വേണം. മാത്രമല്ല, ഇത്തരം സംഭവങ്ങളില്‍ ദു:ഖിതരോടൊപ്പം നില്‍ക്കണമെന്നും മാര്‍പാപ്പ പറയുന്നു.

അതേസമയം, മാർപ്പാപ്പയിൽനിന്ന് മാപ്പ് പറയലല്ല, നടപടിയാണു പ്രതീക്ഷിക്കുന്നതെന്നാണ് ഇരയായവർ ആവശ്യപ്പെടുന്നത്. കുട്ടികളോട് ലൈംഗിക അതിക്രമങ്ങൾ കാട്ടുന്നവരെ സംരക്ഷിക്കുന്ന നയമാണ് ഇവിടുത്തെ ബിഷപ്പുമാർ പുലർത്തുന്നത്. സംഭവം മൂടിവയ്ക്കാനും അവർ ശ്രമിക്കുന്നു. അവരിപ്പോൾ ആ പദവിയിൽ ഇരിക്കുന്നു. മാർപ്പാപ്പ അവരെ പുറത്താക്കണം, പതിനേഴാം വയസ്സിൽ സെമിനാരിയിൽ പഠിച്ചുകൊണ്ടിരിക്കെ വൈദികന്റെ പീഡനത്തിന് ഇരയായ ജുവാൻ കാർലോസ് ക്രൂസ് പറഞ്ഞു.

ചിലെയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ രാവിലെ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മാർപാപ്പ പ്രശ്നത്തെക്കുറിച്ചു പരസ്യമായി പറഞ്ഞത്. പ്രസിഡന്റ് മിഷേൽ ബാഷെൽറ്റും വേദിയിൽ ഉണ്ടായിരുന്നു. അതിനിടെ, അടുത്തനാളുകളിലായി ഗർഭഛിദ്ര അവകാശങ്ങൾ, സ്വവർഗ വിവാഹം തുടങ്ങിയ വിഷയങ്ങളിൽ ചിലെയിൽ ശക്തമായ വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കെ അവയെക്കുറിച്ചൊന്നും മാർപ്പാപ്പ പ്രസ്താവന നടത്തിയില്ല. എന്നാൽ അഭയാർഥികൾക്കുവേണ്ടി വാതിൽ തുറന്നിടണമെന്ന് അദ്ദേഹം രാജ്യത്തോട് ആഹ്വാനം ചെയ്തു.

മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനിടയിലും ചിലെയില്‍ പള്ളികള്‍ക്ക് നേരെയുളള ആക്രമണങ്ങള്‍ തുടരുകയാണ്. വെള്ളിമുതല്‍ ഇന്നലെ വരെ ആക്രമണത്തിനിരയായ പള്ളികളുടെ എണ്ണം ഒന്‍പതായി.