ജംഷഡ്പൂർ∙ ഐഎസ്എല്ലിൽ ഡൽഹി ഡൈനാമോസിനെ തോൽപ്പിച്ച് ജംഷഡ്പൂർ എഫ്സിക്ക് മിന്നും ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജംഷഡ്പൂരിന്റെ ജയം. ക്യാപ്റ്റൻ ടിരി, രാജു യുമ്നാം, മാത്യുസ് ട്രിനിഡാഡ് എന്നിവരാണ് ജംഷഡ്പൂരിനായി ലക്ഷ്യം കണ്ടത്. തുടക്കത്തിൽ കാലു യുചെയുടെ ഇരട്ട ഗോളിൽ ഡൽഹി മുന്നിലെത്തിയെങ്കിലും മൂന്നു ഗോൾ മടക്കി ജംഷഡ്പൂർ കളി പിടിച്ചെടുക്കുകയായിരുന്നു.
ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയാണ് ജംഷഡ്പൂർ ഡൽഹിയെ നേരിടാനിറങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ ഗോൾ കണ്ടെത്തി ഡൽഹി കോപ്പലാശാനെയും ടീമിനെയും ഞെട്ടിച്ചു. 20–ാം മിനിറ്റിൽ കാലു യുചെ ഡൽഹി ഡൈനാമോസിനായി ആദ്യ ഗോൾ നേടി. 22–ാം മിനിറ്റില്‍ കാലു യുചെ വീണ്ടും ലക്ഷ്യം കണ്ടു. എന്നാൽ ആദ്യ പകുതിയിൽ തന്നെ ജംഷഡ്പൂർ ഗോൾ മടക്കി. ക്യാപ്റ്റൻ ടിരിയുടെ വക 29–ാം മിനിറ്റിലായിരുന്നു ഇത്. ജയിക്കാനുറച്ച് കളിച്ച ജംഷഡ്പൂർ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടി കളി പിടിക്കുകയായിരുന്നു.
54–ാം മിനിറ്റിൽ യുംനാം രാജുവും 86–ാം മിനിറ്റിൽ മാത്യു ട്രിനിഡാഡുമാണ് ജംഷഡ്പൂരിനായി രണ്ടാം പകുതിയിൽ വല കുലുക്കിയത്. ജംഷഡ്പൂരിന്റെ നാലാം ജയമാണ് ഇന്നത്തേത്. ജയത്തോടെ അവർ പോയിന്റു പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയർന്നു.