ഏറ്റുമാനൂർ∙ കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ആറാട്ടിനിടെ ആനയിടഞ്ഞു. ഇന്നു പുലർച്ചെ പൂവത്തുംമൂട് ആറാട്ടുകടവിലാണു സംഭവം. ആറാട്ടിനുശേഷം തിരികെ വരുമ്പോൾ എതിരേൽപ്പിനായി മൂന്ന് ആനകളെ നിർത്തിയിരുന്നു. ദേവസ്വം ബോർഡിന്റെ മാവേലിക്കര കണ്ണൻ എന്ന ആനയാണു നടുക്കുനിന്നിരുന്നത്. പിന്നിൽനിന്നിരുന്ന ആനയുടെ കൊമ്പ് കൊണ്ടതാണു കണ്ണൻ ഇടയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം.
അതിനിടെ, ആനയുടെ പുറത്തുകുടുങ്ങിയ ശാന്തിക്കാരനെ അതിസാഹസികമായിട്ടാണ് രക്ഷിച്ചത്. ക്ഷേത്രത്തിനു മുന്നിലുള്ള കല്യാണമണ്ഡപത്തിന്റെ മുകളിൽ കയറി കയറിട്ടാണ് ശാന്തിക്കാരനെ പൊക്കിയെടുത്തത്. വിരണ്ട ആന കല്യാണമണ്ഡപത്തെ തന്നെ ചുറ്റിത്തിരിഞ്ഞതു രക്ഷാപ്രവർത്തനം എളുപ്പത്തിലാക്കി.
അതേസമയം, ആന വിരണ്ടതു കണ്ടു പരിഭ്രന്തരായ ജനങ്ങൾ ചിതറിയോടിയതോടെ തിക്കിലും തിരക്കിലുംപെട്ട് നാലുപേർക്ക് പരുക്കേറ്റു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.