കോഴിക്കോട് ∙ ജാതിയും മതവും രേഖപ്പെടുത്താതെ എത്ര കുട്ടികൾ സ്കൂളുകളിൽ പ്രവേശനം നേടിയെന്ന നിയമസഭയിലെ സാങ്കേതിക ചോദ്യത്തിനു നൽകിയ സാങ്കേതിക മറുപടി മാത്രമാണു താൻ പറഞ്ഞ കണക്കെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. ഇക്കാര്യത്തിൽ മറ്റു വാദങ്ങളുടെയൊന്നും കാര്യമില്ല. കണക്കു ചോദിച്ചു, ഉള്ള കണക്ക് കൊടുത്തു. അത്ര തന്നെ.
ആ കണക്കിൽ തെറ്റുണ്ടെന്ന് അഭിപ്രായം വന്നപ്പോൾ പിശകുണ്ടോ എന്നു പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശവും നൽകി. സോഫ്റ്റ്‌വെയറിൽ ശേഖരിച്ചു വച്ച വിവരമാണ് താൻ പറഞ്ഞത്. ജാതിയും മതവും രേഖപ്പെടുത്തുന്ന കോളം പൂരിപ്പിക്കണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.
കാസർകോട് നെഹ്റു കോളജിലെ സംഭവവുമായി ബന്ധപ്പെട്ടു ഡയറക്ടർ ഓഫ് കൊളിജ്യേറ്റ് എജ്യുക്കേഷനോട് റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. അതു ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ പ്രതികരിക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.
അതിനിടെ, തെറ്റായ കണക്ക് നൽകി വിദ്യാഭ്യാസ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് പ്രതിപക്ഷം അവകാശ ലംഘന നോട്ടിസ് നൽകി. കെ.സി.ജോസഫാണ് സ്പീക്കർക്ക് നോട്ടിസ് കൈമാറിയത്.