ലൊസാഞ്ചൽസ്∙ ‘റിക്കിൾസ് എന്നെ ഒന്നു കളിയാക്കിയിരുന്നെങ്കിൽ!’ – പേരുകേട്ട സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും വരെ ഇങ്ങനെ മോഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഹോളിവുഡിലെ ചിരിരാജാവ് ഡോൺ റിക്കിൾസ് നാക്കെടുത്താൽ ആക്ഷേപവും പരിഹാസവും. എല്ലാം ഒന്നാന്തരം ഫലിതം. ലൊസാഞ്ചൽസിലെ വീട്ടിൽ രോഗബാധിതനായി കഴിഞ്ഞിരുന്ന ഇതിഹാസ നടൻ, 90–ാം വയസ്സിൽ വിടവാങ്ങിയതോടെ ഇനി കണ്ണീർച്ചിരിയുള്ള ഓർമകൾ മാത്രം.
രണ്ടാം ലോകയുദ്ധകാലത്ത് യുഎസ് നാവികസേനയിൽ ചേർന്നു പോരാടിയ റിക്കിൾസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് 1958ൽ പുറത്തിറങ്ങിയ റൺ സൈലന്റ്, റൺ ഡീപ് എന്ന ചിത്രത്തിൽ. തുടർന്ന് ആറു പതിറ്റാണ്ടോളം ഹോളിവുഡിന്റെ ചിരിയരങ്ങിൽ റിക്കിൾസായിരുന്നു താരം. ടെലിവിഷൻ പരിപാടികളിലൂടെയും ജനപ്രീതിയേറി. ഗായകൻ ഫ്രാങ്ക് സിനാത്രയും മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റെയ്ഗനും എന്തിന്, ബറാക് ഒബാമയും വരെ റിക്കിൾസിന്റെ പ്രശസ്തമായ ഫലിതമുനയ്ക്ക് ഇരയായവരാണ്.