ലണ്ടൻ∙ ബ്രിട്ടനിൽ നേരത്തേ പൊതുതിരഞ്ഞെടുപ്പ്. 2020ൽ നടക്കേണ്ട പാർലമെന്റ് ഇലക്ഷൻ വരുന്ന ജൂൺ എട്ടിനു നടത്തുമെന്നു പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ (ഇയു) വിട്ടതിനുശേഷം രാജ്യത്തു രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണു തിരഞ്ഞെടുപ്പു നടത്തുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പു നേരത്തേയാക്കാനുള്ള തീരുമാനം പാർലമെന്റ് അംഗീകരിക്കേണ്ടതുണ്ട്. ജനപ്രതിനിധി സഭയിൽ അതിനായി ഇന്നു വോട്ടെടുപ്പു നടത്തും. രാജ്യത്തു ഭിന്നതയുണ്ടെങ്കിൽ ഇ യു വിടാനുള്ള തീരുമാനം (ബ്രെക്സിറ്റ്) വിജയിപ്പിക്കുന്നതിനുള്ള ശേഷി കുറയുമെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.
തന്റെ പാർട്ടി (ലേബർ) ജനങ്ങൾക്കുവേണ്ടി നിലകൊള്ളും സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കുന്നതിൽ പരാജയപ്പെട്ട തെരേസ മേയുടെ കൺസർവേറ്റിവ് സർക്കാരിനു പകരം ഫലപ്രദമായ ഭരണകൂടം വാഗ്ദാനം ചെയ്യുമെന്നും കോർബിൻ പറഞ്ഞു.
ഇതേസമയം, ബ്രിട്ടനിൽ നിന്നു സ്കോട്‌ലൻഡിനു സ്വാതന്ത്ര്യം ലക്ഷ്യമിട്ടുള്ള രണ്ടാം ഹിതപരിശോധനയ്ക്കുവേണ്ടി പ്രചാരം നടത്താനുള്ള അവസരമായി ഫസ്റ്റ് മിനിസ്റ്റർ നിക്കോല സ്റ്റർജൻ തിരഞ്ഞെടുപ്പിനെ കാണുന്നു. നേരത്തേ ഇക്കാര്യത്തിനു നടത്തിയ ഹിതപരിശോധനയിൽ സ്റ്റർജന്റെ പാർട്ടിയുടെ സ്വാതന്ത്ര്യവാദം ജനം തള്ളിയിരുന്നു.