റിയാദ് ∙ സൗദിയിൽ സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന എഴുപതിനായിരത്തിലേറെ വിദേശികളെ ഘട്ടം ഘട്ടമായി ഒഴിവാക്കാൻ നീക്കം. 2020 ആകുന്നതോടെ പൊതുമേഖലയിൽ സൗദിവൽകരണം പൂർത്തിയാക്കുകയാണു ലക്ഷ്യം.
സർക്കാർ സർവീസിലുള്ള 70,025 വിദേശികളിൽ 48,973 പേരും ആരോഗ്യ മന്ത്രാലയത്തിനു കീഴിലാണ്. വിദേശികൾ കൂടുതലുള്ള മറ്റൊരു മേഖല വിദ്യാഭ്യാസമാണ്. 15,844 പേർ സർവകലാശാലകളിലും 881 പേർ സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷനു കീഴിലെ സ്ഥാപനങ്ങളിലും അധ്യാപകരാണ്.
3352 പേർ വിദ്യാഭ്യാസ മന്ത്രാലയത്തിലും ജോലി െചയ്യുന്നു. പൊതുമേഖലയിലെ സ്വദേശിവൽകരണത്തിനുള്ള പദ്ധതി സൗദി സിവിൽ സർവീസ് മന്ത്രാലയമാണു നടപ്പാക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ഇതുസംബന്ധിച്ച ശിൽപശാലകളും ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.